പാക് നായകൻ ബാബർ അസമിനെതിരെ 'ഹണിട്രാപ്പ്'; സഹതാരത്തിന്റെ കാമുകിയുമായി ലൈംഗികച്ചുവയോടെ ചാറ്റിങ്ങെന്ന് ആരോപണം-വിവാദം

വിവാദ വിഡിയോകൾക്കു പിന്നിൽ ബാബർ വിമർശകനായ പാക് ജേണലിസ്റ്റ് ശുഐബ് ജാട്ട് ആണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്

Update: 2023-01-16 11:55 GMT
Editor : Shaheer | By : Web Desk
Advertising

ഇസ്‌ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഹണിട്രാപ്പ് വിവാദം. ദേശീയ ടീമിലെ സഹതാരത്തിന്റെ കാമുകിയുമായി ബാബർ ലൈംഗികച്ചുവയോടെ ചാറ്റ് ചെയ്യുന്നതിന്റെ സ്‌ക്രീൻഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ പുറത്തുവന്നത്. പാകിസ്താനിൽനിന്നുള്ള ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം മുതൽ നിരവധി വിഡിയോകളും ശബ്ദസന്ദേശവും അടക്കം പുറത്തുവന്നത്. എന്നാൽ, വിവാദങ്ങളിൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

eish.arajpoot.1 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങളും വിഡിയോകളും പുറത്തുവിട്ടിരിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ടീമിലെ സഹതാരത്തിന്റെ കാമുകിയുമായാണ് ചാറ്റിങ്ങെന്നാണ് ആരോപണം ഉയരുന്നത്. ചാറ്റിങ് തുടരുകയാണെങ്കിൽ തന്റെ കാമുകൻ ടീമിൽനിന്ന് പുറത്താകില്ലെന്ന് ബാബർ വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തലുണ്ട്.

അതേസമയം, വിവാദ വിഡിയോകൾക്കു പിന്നിൽ കടുത്ത ബാബർ വിമർശകനായ പാക് ജേണലിസ്റ്റ് ശുഐബ് ജാട്ട് ആണെന്ന് പ്രചാരണം ഉയർന്നിട്ടുണ്ട്. വിഡിയോകൾ പുറത്തുവിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് ശുഐബിനെ ഫോളോ ചെയ്യുന്നുണ്ട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ആരോപണം. എന്നാൽ, ആരോപണങ്ങൾ മാധ്യമപ്രവർത്തകൻ നിഷേധിച്ചു.

വിവാദവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശുഐബ് ജാട്ട് വ്യക്തമാക്കി. ബാബറിനെ താൻ ഏറെ ആദരിക്കുന്നയാളാണ്. വലിയ താരമായിക്കൊണ്ടിരിക്കുകയാണ് ബാബർ. അദ്ദേഹം മികച്ച തീരുമാനങ്ങൾ എടുക്കാതിരിക്കുമ്പോഴാണ് താൻ വിമർശിക്കാറുള്ളത്. നല്ല തീരുമാനങ്ങളെടുക്കുമ്പോൾ പ്രശംസിക്കാറുമുണ്ട്. വിവാദവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ശുഐബ് കൂട്ടിച്ചേർത്തു.

അതേസമയം, ബാബറിനെതിരായ വെളിപ്പെടുത്തലിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. വിവാദത്തിൽ താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. പാക് ക്രിക്കറ്റ് ബോർഡിന്റെ ഭാഗത്തുനിന്നും ഔദ്യോഗികതലത്തിൽ വിശദീകരണം വന്നിട്ടില്ല.

Summary: Pakistan Cricket team skipper Babar Azam has been caught in a honey trap as the star was allegedly caught sexting with girlfriend of another Pak cricketer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News