ഇന്ത്യയ്ക്ക് 'തിലക'ക്കുറി; വിന്‍ഡീസിനു ജയിക്കാന്‍ 153

യുവതാരം തിലക് വർമയുടെ കന്നി അർധസെഞ്ച്വറിക്കുശേഷം മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുമായി വിൻഡീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ

Update: 2023-08-06 16:50 GMT
Editor : Shaheer | By : Web Desk
Advertising

പ്രൊവിഡൻസ്: ആദ്യ മത്സരത്തിലെ തോൽവിക്കു കണക്കുതീർക്കാൻ ഇറങ്ങിയ ടീം ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ. വെസ്റ്റിൻഡീസിന്റെ മികച്ച ബൗളിങ് പ്രകടനത്തിനിടയിലും യുവതാരം തിലക് വർമയുടെ അർധസെഞ്ച്വറി(51) പ്രകടനമാണ് 152 എന്ന നിലയിലേക്ക് ഇന്ത്യൻ സ്‌കോർ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുമായി വിൻഡീസിനെ ഞെട്ടിച്ചിരിക്കുകയാണ് ഹർദിക് പാണ്ഡ്യ.

ടി20യിൽ അർധശതകം നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായിരിക്കുകയാണ് തിലക്. കന്നി ടി20 അർധശതകത്തിലൂടെ രോഹിത് ശർമയ്ക്കു തൊട്ടുപിന്നിലാണ് 20കാരന്റെ സ്ഥാനം. യു.എസ് നഗരമായ പ്രോവിഡൻസിൽ നടക്കുന്ന രണ്ടാം ടി20 മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഓപണർ ശുഭ്മൻ ഗില്ലും സൂപ്പർ താരം സൂര്യകുമാർ യാദവും പുറത്തായ ശേഷമായിരുന്നു തിലക് ടീമിനെ കരകയറ്റിയത്.

ആദ്യ ടി20ക്കു സമാനമായി സ്പിൻ-സ്ലൗ ബൗളിനെ പിച്ചിൽ ടോസ് ലഭിച്ച ഇിന്ത്യൻ നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യൻ ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നതാണു കണ്ടത്. തപ്പിത്തടഞ്ഞ ഗില്ലിനെ(ഏഴ്) മൂന്നാം ഓവറിൽ തന്നെ ഷിംറോൺ ഹെറ്റ്മെയറിന്റെ കൈയിലെത്തിച്ച് അൽസാരി ജോസഫാണു വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ കൈൽ മയേഴ്സിന്റെ റണ്ണൗട്ടിൽ സൂര്യ(ഒന്ന) തിരിച്ചുനടന്നു.

ഒരു ഭാഗത്ത് ഉറച്ചുനിന്നു കളിച്ച ഇഷൻ കിഷന്റെ(23 പന്തിൽ 27) പോരാട്ടം റൊമാരിയോ ഷെഫേഡിന്റെ മനോഹരമായൊരു പന്തിൽ അവസാനിച്ചു. സഞ്ജു സാംസൺ(ഏഴ്) ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ ഹർദിക്(18 പന്തിൽ 24) മാത്രമാണ് തിലകിന് അൽപമെങ്കിലും പിന്തുണ നൽകിയത്. അക്‌സർ പട്ടേൽ 14 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റുമായി വിൻഡീസിന് ആദ്യ ഷോക്ക് നൽകി ഹർദിക്. കവർപോയിന്റിൽ കിടിലൻ ക്യാച്ചിലൂടെ സൂര്യ ഓപണർ ബ്രാൻഡൻ കിങ്ങിനെ കൈപിടിയിലാക്കി. നാലാമത്തെ പന്തിൽ ജോൺസൻ ചാൾസിനെ സ്വിങ് ബൗളിലൂടെ തിലക് വർമയുടെ കൈയിലുമെത്തിച്ചു. നിക്കോളാസ് പൂരനും റൊവ്മന്‍ പവലുമാണ് ക്രീസിലുള്ളത്.

Summary: IND vs WI Live 2nd T20I Live Updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News