വാണ്ടറേഴ്സില്‍ ഇന്ത്യയ്ക്ക് സുദർശനം; പ്രോട്ടീസിനെതിരെ എട്ടു വിക്കറ്റ് ജയം

അർശ്ദീപ്-ആവേശ് പേസ് ആക്രമണത്തിൽ സ്വന്തം മണ്ണിലെ ഏറ്റവും ചെറിയ സ്‌കോറിലേക്ക് ചുരുങ്ങിയ ദക്ഷിണാഫ്രിക്ക ഉയർത്തിയ വിജയലക്ഷ്യം വെറും 16.4 ഓവറിലാണ് ഇന്ത്യ മറികടന്നത്

Update: 2023-12-17 13:52 GMT
Editor : Shaheer | By : Web Desk
Advertising

ജോഹന്നാസ്ബർഗ്: വാണ്ടറേഴ്‌സിലെ സൂപ്പർ സൺഡേയിൽ ആതിഥേയരെ മുക്കിക്കളഞ്ഞ് യുവ ഇന്ത്യ. അർശ്ദീപ് സിങ്ങിന്റെയും ആവേശ് ഖാന്റെയും പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഉയർത്തിയ 117 റൺസ് വിജയലക്ഷ്യം വെറും 16.4 ഓവറിലാണ് നീലപ്പട മറികടന്നത്. എട്ടു വിക്കറ്റ് കൈയിലിരിക്കെയാണ് ഇന്ത്യൻ വിജയം. അർശ്ദീപിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തിനൊപ്പം സായ് സുദർശന്റെ അരങ്ങേറ്റ ഫിഫ്റ്റിയും വിജയമധുരം ഇരട്ടിയാക്കുന്നു.

രണ്ടാം ഇന്നിങ്‌സിൽ മറ്റൊരു പിച്ചിൽ ബാറ്റ് വീശുന്ന പോലെയായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. അരങ്ങേറ്റക്കാരൻ സായ് സുദർശനും ശ്രേയസ് അയ്യരും അനായാസമാണ് ബാറ്റേന്തിയത്. നാലാം ഓവറിൽ ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിനെ(അഞ്ച്) പുറത്താക്കാനായത് ഒഴിച്ചുനിർത്തിയാൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വസിക്കാൻ പോലും ഒരു അവസരവും നൽകിയില്ല സായും അയ്യരും. തുടക്കത്തിൽ സായ് സുദർശനെ പുറത്താക്കാൻ കിട്ടിയ ഒരു റണ്ണൗട്ട് അവസരം തുലച്ചുകളഞ്ഞതിനു ശരിക്കും ശിക്ഷയായി താരത്തിന്റെ ഫിഫ്റ്റി പ്രകടനം.

അയ്യർ ക്രീസിൽ കാലു കുത്തി ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി ലോകകപ്പിലെ ഫോം ഓർമിപ്പിച്ചാണു തുടങ്ങിയത്. പിന്നീടങ്ങോട്ട് പ്രോട്ടീസ് ബൗളർമാർക്ക് ഒരു വിശ്രമവും നൽകിയില്ല താരം. ഒടുവിൽ ആൻഡിലെ ഫെഹ്ലൂക്വായോയുടെ ഗുഡ് ലെങ്ത്ത് പന്ത് ഓഫ്‌സൈഡിലൂടെ ബൗണ്ടറിയിലേക്കു പറത്താനുള്ള നീക്കം പാളി. പോയിന്റിൽ ഡേവിഡ് മില്ലറിന് അനായാസ ക്യാച്ച് നൽകി താരം മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് വെറും ആറ് റൺസായിരുന്നു. 45 പന്തിൽ ആറ് ഫോറും ഒരു സിക്‌സും പറത്തി 52 റൺസെടുത്താണ് അയ്യർ മടങ്ങിയത്.

41 പന്തിൽ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി കുറിച്ച സായ് സുദർശൻ 55 റൺസുമായി പുറത്താകാതെ നിന്നു. 43 പന്തിൽനിന്ന് ഒൻപത് ബൗണ്ടറി സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അർശ്ദീപ്-ആവേശ് അസോൾട്ട്; തകർന്നടിഞ്ഞ് പ്രോട്ടീസ്

ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്സിൽ അഞ്ചു വിക്കറ്റ് പിഴുത് അർശ്ദീപ് സിങ്ങും നാലു വിക്കറ്റുമായി ആവേശ് ഖാനും നിറഞ്ഞാടിയ ദിനം 116 റൺസിനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെല്ലാം കൂടാരം കയറിയത്. ഇന്ത്യൻ യുവതാരങ്ങളുടെ പേസ് ആക്രമണത്തിൽ മുൻനിര ആയുധം വച്ച് കീഴടങ്ങിയപ്പോൾ വാലറ്റമാണു വമ്പൻ നാണക്കേടിൽനിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. സ്വന്തം മണ്ണിൽ പ്രോട്ടീസിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 2018ൽ സെഞ്ചൂറിയനിൽ ഇന്ത്യയ്ക്കെതിരെ 118 റൺസിന് ഓൾഔട്ടായതായിരുന്നു ഇതിനുമുൻപ് ഏറ്റവും ചെറിയ ടോട്ടൽ.

ആദ്യ ഓവർ തൊട്ട് മിന്നും ഫോമിലായിരുന്ന അർശ്ദീപ് ആണ് ദക്ഷിണാഫ്രിക്കൻ വധത്തിനു തുടക്കമിട്ടത്. മുൻനിരക്കാരെയെല്ലാം താരം തിരിച്ചയച്ച ശേഷമായിരുന്നു ആവേശ് ഖാന്റെ ഷോ. 10 ഓവറിൽ 37 റൺസ് മാത്രം വിട്ടുനൽകിയാണ് അർശ്ദീപിന്റെ അഞ്ചുവിക്കറ്റ് നേട്ടം. എട്ട് ഓവറിൽ 27 റൺസ് മാത്രം നൽകി ആവേശ് നാലും വിക്കറ്റ് കൊയ്തു.

രണ്ടാം ഓവറിൽ തന്നെ അർശ്ദീപ് വക ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം. ഓപണർ റീസ ഹെൻഡ്രിക്സിന്റെ ബാറ്റിൽ എഡ്ജായ പന്ത് കുറ്റിയും പിഴുതാണു കടന്നുപോയത്. റീസ സംപൂജ്യനായി മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർബോർഡിലുണ്ടായിരുന്നത് മൂന്ന് റൺസ് മാത്രം. തൊട്ടടുത്ത പന്തിൽ റസി വാൻഡെർ ഡസ്സനെ വിക്കറ്റിനു മുന്നിൽ കുരുക്കി വീണ്ടും ഞെട്ടിച്ചു അർശ്ദീപ്. ഗോൾഡൻ ഡക്ക്.

അരങ്ങേറ്റക്കാരൻ ടോണി ഡി സോർസിയായിരുന്നു അടുത്ത ഇര. ഏഴാം ഓവറിൽ അർശ്ദീപിന്റെ ഷോർട്ട് പിച്ച് പന്തിൽ പുൾഷോട്ടിനു ശ്രമിച്ച സോർസിക്കു പിഴച്ചു. ടോപ്പ് എഡ്ജായി വിക്കറ്റിനു പിന്നിൽ കെ.എൽ രാഹുലിന്റെ കൈയിൽ ഭദ്രം. 22 പന്തിൽ 28 റൺസുമായി മികച്ച തുടക്കത്തിനുശേഷമായിരുന്നു സോർസി വീണത്. രണ്ടുവീതം സിക്സറും ഫോറും പറത്തിയിരുന്നു താരം. തൊട്ടടുത്ത ഓവറിൽ ഹെൺറിച്ച് ക്ലാസനെ(ആറ്) ബൗൾഡാക്കി അർശ്ദീപ് നാലു വിക്കറ്റ് തികയ്ക്കുമ്പോൾ 52 റൺസായിരുന്നു പ്രോട്ടിയാസ് സ്‌കോർബോർഡിലുണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് പിഴുത് ആവേശ് ഖാനും പാർട്ടിയുടെ ഭാഗമായി. ക്യാപ്റ്റൻ മാർക്രാമിനെ(12) ബൗൾഡാക്കിയായിരുന്നു തുടക്കം. തൊട്ടടുത്ത പന്തിൽ ഓൾറൗണ്ടർ വിയാൻ മുൾഡർ ഗോൾഡൻ ഡക്കായും മടങ്ങി. ഡേവിഡ് മില്ലറെ(രണ്ട്) ആവേശ് രാഹുലിന്റെ കൈയിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

ഒടുവിൽ പേസർ ആൻഡിലെ ഫെഹ്ലൂക്വായോ ആണ് ദക്ഷിണാഫ്രിക്കയെ നാണക്കേടിൽനിന്നു രക്ഷിച്ചത്. അനായാസം സിക്സറുകളും ബൗണ്ടറികളും പറത്തി മുൻനിര ബാറ്റർമാരെ നാണംകെടുത്തുന്ന തരത്തിലായിരുന്നു വാലറ്റക്കാരന്റെ ബാറ്റിങ് പ്രകടനം. രണ്ടക്കത്തിലൊതുങ്ങേണ്ട ടീം ടോട്ടൽ 100 കടത്തിയാണ് അവസാനം ഫെഹ്ലൂക്വായോ കീഴടങ്ങിയത്. 49 പന്തു നേരിട്ട് രണ്ട് സിക്സറും മൂന്ന് ഫോറും സഹിതം 33 റൺസെടുത്താണ് അർശ്ദീപിന് അഞ്ചാം വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങിയത്. നാൻഡ്രെ ബർഗറിനെ(32 പന്തിൽ ഏഴ്) ബൗൾഡാക്കി കുൽദീപ് യാദവ് പ്രോട്ടീസ് ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു.

നേരത്തെ, വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം തുണച്ച പ്രോട്ടിയാസ് നായകൻ ഐഡൻ മാർക്രാം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ രാഹുൽ നായകനായെത്തിയ ഇന്ത്യൻ ഇലവനിൽ സഞ്ജു സാംസണും സായ് സുദർശനും ഇടംലഭിച്ചിട്ടുണ്ട്. സായ് സുദർശന് ഇന്ന് ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കൂടിയാണ്. ടി20 പരമ്പരയിലെ ഇലവനിൽ ചെറിയ മാറ്റങ്ങളുമായാണ് ടീം ഇറങ്ങിയത്. മറുവശത്ത് ഒരുപിടി പുതുമുഖ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

Summary: India vs South Africa 1st ODI Live Score

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News