'യുവമോർച്ച പരിപാടിയിൽ പങ്കെടുക്കില്ല'; വാർത്തകൾ തള്ളി രാഹുൽ ദ്രാവിഡ്

ഈ മാസം 12 മുതൽ 15 വരെ ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതിയിൽ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു

Update: 2022-05-10 12:57 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ നടക്കുന്ന യുവമോർച്ച പ്രവർത്തക സമിതിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ ഇന്ത്യൻ താരവുമായ രാഹുൽ ദ്രാവിഡ്. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്.

മേയ് 12 മുതൽ 15 വരെ ഹിമാചൽപ്രദേശിൽ നടക്കുന്ന ചടങ്ങിൽ താൻ സംബന്ധിക്കുന്നതായി ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത തെറ്റാണെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയതായി എ.എൻ.ഐ ട്വീറ്റ് ചെയ്തു.

ഈ മാസം 12 മുതൽ 15 വരെ ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടക്കുന്ന യുവമോർച്ച ദേശീയ പ്രവർത്തക സമിതിയിൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ബി.ജെ.പി ധരംശാല എം.എൽ.എ വിശാൽ നെഹ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദ്രാവിഡിന്റെ സാന്നിധ്യം രാജ്യത്തെ യുവാക്കൾക്ക് വലിയൊരു സന്ദേശമായിരിക്കും നൽകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ മാത്രമല്ല മറ്റു മേഖലകളിലും മുന്നോട്ടുപോകാനാകുമെന്ന സന്ദേശം പകരാൻ ദ്രാവിഡിന്റെ സാന്നിധ്യംകൊണ്ടാകുമെന്നും വിശാൽ നെഹ്രിയ സൂചിപ്പിച്ചു.

ത്രിദിന സംഗമത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ അടക്കമുള്ള മുതിർന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ നടക്കുന്ന പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രജിസ്റ്റർ ചെയ്ത 139 പ്രതിനിധികൾ സംബന്ധിക്കും.

Summary: Indian Cricket team head coach Rahul Dravid not to attend BJP event in Himachal, he says the 'reports are incorrect'

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News