ഒന്നാമതെത്താന്‍ പന്തും കൂട്ടരും; പ്ലേ ഓഫ് ഉറപ്പിക്കാന്‍ സഞ്ജുവും ടീമും

എങ്ങനെയും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനാകും ഡല്‍ഹിയുടെ ശ്രമം

Update: 2021-09-25 02:41 GMT
Advertising

ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോള്‍‌ രണ്ടാം മത്സരം പഞ്ചാബും ഹൈദരാബാദും തമ്മിലാണ്. എങ്ങനെയും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനാകും ഡല്‍ഹിയുടെ ശ്രമം. മറുവശത്ത് അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് നടക്കുന്നത്. പോയിന്‍റ്  ടേബിളിലെ അവസാന രണ്ട് സ്ഥാനക്കാരായ പഞ്ചാബും സൺറൈസേഴ്സും പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാകും കളത്തിലിറങ്ങുക. 

സഞ്ജുവിന്‍റെ റോയല്‍സും പന്തിന്‍റെ പഞ്ചാബും

പോയിന്‍റ്  ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാനും രണ്ടാം സ്ഥാനത്തുള്ള പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അബൂദബിയില്‍ തീ പാറും. രണ്ട് വിക്കറ്റ് കീപ്പർ ക്യാപ്റ്റന്മാരുടെ കൂടെ പോരാട്ടമാണ് നടക്കാന്‍ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരെ മുഴങ്ങിക്കേട്ട പേരായി പന്ത് ചെറിയ കാലയളവിനുള്ളില്‍  മാറിയപ്പോള്‍  ഇന്ത്യന്‍ ജഴ്സിയില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാനാകാതെ പോയതിന്‍റെ വിഷമത്തിലാണ് സഞ്ജു. പക്ഷേ ഐ.പി.എല്ലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രവചനങ്ങള്‍ക്ക് സ്ഥാനമില്ല. 

തമ്മില്‍ ഏറ്റുമുട്ടിയ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ ആയിരുന്നു വിജയം. ഇരുവരും 23 തവണ പരസ്പരം കൊമ്പുകോർത്തപ്പോള്‍ 12 മത്സരങ്ങളില്‍ വിജയിച്ച രാജസ്ഥാന് തന്നെയാണ് കണക്കുകളില്‍ നേരിയ മേല്‍ക്കൈ. ഐ.പി.എല്ലിലെ രണ്ടാം പാദത്തിലെ ആദ്യ മത്സരങ്ങളില്‍ വിജയിച്ചു തന്നെയാണ് ഇരു ടീമും വരുന്നത്. യു.എ.എയില്‍ വെച്ചു നടക്കുന്ന രണ്ടാം പാദ മത്സരങ്ങളിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് ഡല്‍ഹിയെത്തുന്നത്. അതേസമയം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ പഞ്ചാബിനെ കീഴടക്കിയാണ് രാജസ്ഥാന്‍റെ വരവ്. 


വില്യംസണും രാഹുലും നേർക്കുനേർ

പോയിന്‍റ് ടേബിളിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് ഇന്ന് നടക്കുന്ന രണ്ടാം മത്സരം. കെയ്‍ന്‍ വില്യംസണിന്‍റെ സണ്‍റൈസേഴ്സിന് ഇനി പ്രതീക്ഷകളൊന്നും ബാക്കിയില്ല. എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രമുള്ള സണ്‍റൈസേഴ്സ് എട്ടാം സ്ഥാനത്താണ്. 9 കളികളില്‍ മൂന്ന് വിജയമുള്ള പഞ്ചാബിന് ഇനിയും പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് അല്‍പ്പമെങ്കിലും ബാക്കിയുണ്ട്. ആറ് പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് രാഹുലിന്‍റെ പഞ്ചാബ് കിങ്സ്. തമ്മില്‍ ഏറ്റുമുട്ടിയതിന്‍റെ കണക്കില്‍ സണ്‍റൈസേഴ്സിനാണ് കണക്കിലെ ആധിപത്യം. 17 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും വിജയം ഹൈദരാബാദിനൊപ്പം ആയിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News