ചങ്ങനാശ്ശേരിയെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം
ജനാധിപത്യ കേരള കോൺഗ്രസും ജോസ് കെ മാണിയുമാണ് ചങ്ങനാശ്ശേരി സീറ്റ് ആവശ്യപെട്ട് രംഗത്തെത്തിയത്
ചങ്ങനാശ്ശേരി സീറ്റിന് വേണ്ടി ഇടത് മുന്നണിയിൽ പിടിവലി. സി.പി.ഐയ്ക്ക് പുറമെ ജോസ് കെ മാണിയും ജനാധിപത്യകേരള കോൺഗ്രസും ചങ്ങനാശ്ശേരിക്ക് അവകാശവാദം ഉന്നയിച്ചു. കാഞ്ഞിരപ്പള്ളി വിട്ടുനൽകണമെങ്കിൽ ചങ്ങനാശ്ശേരി വേണമെന്ന നിലപാടിലാണ് സി.പി.ഐ. സിറ്റിംങ് സീറ്റുകൾ വേണമെന്ന നിലപാട് ഉഭയകക്ഷി ചർച്ചയിലും ജോസ് കെ മാണി ആവർത്തിച്ചു.
കോട്ടയത്തെ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകാൻ സി.പി.ഐ തയ്യാറാണ്. എന്നാൽ പകരം ചങ്ങനാശ്ശേരി സീറ്റാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. ഈ സീറ്റ് കേരള കോൺഗ്രസിന് നൽകാനാണ് സി.പി.എം ആലോചിക്കുന്നത്. പക്ഷെ സി.പി.ഐ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കാഞ്ഞിരപ്പള്ളി വിട്ടുനൽകുന്നതോടെ കോട്ടയം ജില്ലയിൽ ഒരു സീറ്റായി സി.പി.ഐ ചുരുങ്ങും. ജോസ് കെ മാണിയുടെ പാർട്ടി മുന്നണിയുടെ ഭാഗമായ സാഹചര്യത്തിൽ ജില്ലയിൽ ഒരു സീറ്റിൽ ഒതുങ്ങാൻ സി.പി.ഐ തയ്യാറാല്ല. അത് കൊണ്ടാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്.
കണ്ണൂരിൽ ഇരിക്കൂർ വിട്ടു നൽകാൻ തയ്യാറാണെങ്കിലും പകരം സിറ്റീന് സി.പി.ഐയ്ക്ക് കടുപിടുത്തമില്ലെന്നാണ് വിവരം. അതേസമയം കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഉൾപ്പെടെ കേരള കോൺഗ്രസിന്റെ സിറ്റിംങ്ങ് സീറ്റുകൾ വേണമെന്ന നിലപാട് ജോസ് കെ മാണി സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ആവർത്തിച്ചു. ചർച്ചയിൽ സംതൃപ്തരാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
ചങ്ങനാശ്ശേരിയ്ക്ക് വേണ്ടി ജനാധിപത്യ കേരള കോൺഗ്രസും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രത്തിൽ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. ഇത് സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.