മൂന്നാം തവണയും സ്ഥാനാര്‍ഥിയാകണമെന്ന് ഇ. ചന്ദ്രശേഖരന്‍; കാഞ്ഞങ്ങാട് സി.പി.ഐയില്‍ പൊട്ടിത്തെറി
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചു
കാഞ്ഞങ്ങാട് മണ്ഡലത്തിൽ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍റെ സ്ഥാനാർഥിത്വത്തെ ചൊല്ലി സി.പി.ഐയിൽ പൊട്ടിത്തെറി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചു. ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയിലും തർക്കം രൂക്ഷമാണ്. ഇ.ചന്ദ്രശേഖരന്‍ മൂന്നാമതും സ്ഥാനാർഥിത്വം നൽകിയതിലാണ് സി.പി.ഐ.യിൽ എതിർപ്പുയർന്നത്. നേരത്തെ സ്ഥാനാർഥി നിർണയ ഘട്ടത്തിൽ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍റെ പേരാണ് പരിഗണനയിൽ ഉണ്ടായിരുന്നത്.
തുടർഭരണത്തിന്‍റെ സാധ്യതകൾ മുന്നിൽ കണ്ടാണ് ചന്ദ്രശേഖരൻ മൂന്നാം വട്ടവും രംഗത്തിറങ്ങിയതെന്ന് പാർട്ടിപ്രവർത്തകർ കുറ്റപ്പെടുത്തുന്നു. 10 ബ്രാഞ്ച് കമ്മിറ്റികളും രണ്ട് ലോക്കൽ കമ്മിറ്റികളും ഇ.ചന്ദ്രശേഖരനെതിരെ രംഗത്തുണ്ട്. എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവൻഷൻ 10 ബ്രാഞ്ച് സെക്രട്ടറിമാർ ബഹിഷ്കരിച്ചു. മടിക്കൈ, അമ്പലത്തുകര ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാർ രാജി ഭീഷണി ഉയർത്തിയതായാണ് സൂചന.
ഉദുമ മണ്ഡലത്തിലെ സ്ഥാനാർഥിയെ ചൊല്ലി ജില്ല കോൺഗ്രസ് കമ്മറ്റിയിലും തർക്കം രൂക്ഷമായി. ഹക്കിം കുന്നിൽ, കെ നീലകണ്ഠൻ, ബാലകൃഷ്ണൻ പേരിയ എന്നിവരെയാണ് ഉദുമയിൽ പരിഗണിച്ചിരുന്നത്. ഇതിൽ ബലകൃഷ്ണൻ പേരിയ സ്ഥാനാർഥിയാവാൻ സാധ്യത മുന്നിൽ കണ്ടാണ് ജില്ലാകോൺഗ്രസ് കമ്മറ്റിയിൽ തർക്കം ഉടലെടുത്തത്. ഹക്കിം കുന്നിലിനെയും കെ നീലകണ്ഠനും പിന്തുണയ്ക്കുന്നവർ രാജിക്കൊരുങ്ങിയതായാണ് വിവരം. ഇന്ന് നടക്കുന്ന സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ ഉടൻ വാർത്താസമ്മേളനം വിളിക്കാനാണ് ഇവരുടെ തീരുമാനം.