'പ്യാര് കെ പൽ...'; കെ.കെക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊൽക്കത്തയിൽ 200 സംഗീതജ്ഞരുടെ ഗാനാർച്ചന

കൊൽക്കത്തയിൽ സംഗീത പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് കെ.കെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നത്

Update: 2022-06-06 16:15 GMT
Advertising

കൊൽക്കത്ത: അന്തരിച്ച മലയാളി ബോളിവുഡ് ഗായകൻ കെ.കെ (കൃഷ്ണകുമാർ കുന്നത്ത്)ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊൽക്കത്തയിൽ 200 സംഗീതജ്ഞരുടെ ഗാനാർച്ചന. 'പ്യാര് കെ പൽ...' എന്ന കെ.കെയുടെ ഹിറ്റ് ഗാനം ആലപിച്ചാണ് സംഗീതജ്ഞർ ഗാനാർച്ചന നടത്തിയത്. 100 ഗിറ്റാറിസ്റ്റുകളും 100 ഗായകരും പരിപാടിയിൽ പങ്കെടുത്തു. നഗരത്തിലെ നന്ദൻ തിയറ്ററിലായിരുന്നു പരിപാടി. ബി ഗാർഡൻ ബസ്‌കേർസ് അംഗങ്ങളാണ് പരിപാടി സംഘടിപ്പിച്ചത്.

കൊൽക്കത്തയിൽ സംഗീത പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കെയാണ് കെ.കെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നത്. ഉടനെ തന്നെ അടുത്തുള്ള മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.1970 ആഗസ്റ്റ് 23ന് മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി കേരളത്തിൽ ജനിച്ച കൃഷ്ണകുമാർ കുന്നത്ത് വളർന്നതെല്ലാം ഡൽഹിയിലായിരുന്നു. ഡൽഹി മൗണ്ട് സെൻറ് മേരീസ് സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കെ.കെയുടെ സ്വപ്നം ഡോക്ടറാവുകയെന്നതായിരുന്നു, പിന്നീടത് ആലാപനത്തിലെത്തി. കിരോരി മാൽ കോളേജ്, ഡൽഹി യൂണിവേഴ്‌സിറ്റി എന്നിവയിൽ നിന്നും ഉന്നത പഠനം പൂർത്തിയാക്കി. തുടക്ക കാലത്ത് 3500-ഓളം ജിംഗിളുകൾ പാടിയ ശേഷമാണ് കെ.കെ ബോളിവുഡിൽ തൻറെ സ്ഥാനം ഉറപ്പിക്കുന്നത്. 2000 മുതലിങ്ങോട്ടാണ് കെ.കെ പ്രശസ്തിയുടെ കൊടുമുടി കയറുന്നത്. കിഷോർ കുമാറിന്റെയും ആർ.ഡി ബർമ്മന്റെയും ശക്തമായ പ്രചോദനം കെ.കെയുടെ ഗാനാലാപനത്തിന് പിന്നിലുണ്ടായിരുന്നു. കോളജ് കാലത്ത് സുഹൃത്തുക്കളുമൊന്നിച്ച് ബാൻഡും ആരംഭിച്ചിരുന്നു.


കോളജ് പഠനം കഴിഞ്ഞ ഉടനെ ഡൽഹിയിലെ ഹോട്ടലിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ആയി ജോലി ആരംഭിച്ച കെ.കെ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ ജോലി രാജി വെച്ച് സിനിമയിൽ പാടുക എന്ന ആഗ്രഹത്തിന് പിന്നാലെ പാഞ്ഞു. മുംബൈയിലേക്ക് വണ്ടി കയറി.1991ൽ പ്രണയിനി ജ്യോതിയുമായുള്ള വിവാഹം കഴിഞ്ഞു. 1994ൽ ലൂയീസ് ബാങ്കോ, രഞ്ജിത്ത് ബാറോത്ത്, ശിവ മാതൂർ,ലെസ്‌ലി ലൂവിസ് എന്നിവർക്ക് വേണ്ടി കെ.കെ പാടിയ ഡെമോ ടേപ്പുകൾ കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ചു. 1994ൽ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് കെ.കെയുടെ സംഗീത ജീവിതം ശരിക്കും ആരംഭിക്കുന്നത്. കുഞ്ഞ് ജനിച്ച അതെ ദിവസം കെ.കെ ഒരു പരസ്യചിത്രത്തിന് വേണ്ടി ആലപിച്ചു. 1999ലെ ക്രിക്കറ്റ് ലോകകപ്പിൽ ജോഷ് ഓഫ് ദ ഇന്ത്യ എന്ന ഗാനം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി കെ.കെ ആലപിച്ചിരുന്നു.

തുടക്കകാലത്ത് ഇന്ത്യയിലെ 11 ഭാഷകളിലായി 3500ന് മുകളിൽ പരസ്യങ്ങൾക്ക് കെ.കെ ശബ്ദം നൽകിയിട്ടുണ്ട്. ബോളിവുഡിൽ 250ന് മുകളിൽ സിനിമകൾക്ക് വേണ്ടി പാടി. തമിഴ് , തെലുഗ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ് , ഗുജറാത്തി ഭാഷകളിലെ സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എ.ആർ റഹ്‌മാന്റെ സംഗീതത്തിൽ മിൻസാരക്കനവിൽ പാടിയാണു ദക്ഷിണേന്ത്യൻ സിനിമയിലേക്കുള്ള പ്രവേശനം. വൈകാതെ തമിഴിലും തെലുങ്കിലും സ്ഥിരം ഗായകനായി. ഇമ്രാൻ ഹാഷ്മി സിനിമകളുടെ ആത്മാവ് തന്നെ കെ.കെയായിരുന്നു. ആഷിഖ് ബനായാ അപ്നെയിലെ ദിൽനഷി, ഗാങ്സ്റ്ററിലെ 'തു ഹി മേരി ശബ് ഹെ', കില്ലറിലെ 'ഒ സനം', ദ ട്രെയിനിലെ 'ബീതെ ലംഹെയിൻ' എല്ലാം ഹിറ്റായിരുന്നു. തു ഹി മേരി ശബ് ഹെ, സൂബഹെ, തൂഹി മേരി ജാൻ, സോണിയെ തുടങ്ങിയ ഗാനങ്ങൾക്കെല്ലാം രാജ്യം ഒരുമിച്ച് താളമിട്ടതാണ്.

മലയാളത്തിൽ പൃഥ്വിരാജ് നായകനായ പുതിയ മുഖത്തിലും ഒരു ഗാനം ആലപിച്ചിട്ടുണ്ട്.' രഹസ്യമായി' എന്ന ഗാനം ശിൽപ്പ റാവുമൊന്നിച്ചാണ് കെ.കെ മലയാളത്തിൽ ആലപിച്ചത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 700 ലേറെ ഗാനങ്ങളാണ് കെ.കെ ആലപിച്ചിട്ടുള്ളത്.

200 musicians sing in Kolkata in tribute to KK

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News