തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു

രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

Update: 2018-07-10 16:27 GMT

ഉദ്യേഗജനകമായ നിമിഷങ്ങളിലൂടെയായിരുന്നു കഴിഞ്ഞ 18 ദിവസമായി ലോകം കടന്നുപോയത്. തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും കോച്ചിനെയും രക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങള്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നു. തായ്‌ലൻഡിൽ രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

ജൂൺ 23നാണ് ഫുട്ബോൾ താരങ്ങളായ 12 കുട്ടികളും കോച്ചും തായ്‌ലൻഡിലെ ഗുഹക്കുള്ളിൽ കുടുങ്ങിയത്. ഇവരെ രക്ഷിക്കാൻ ആയിരക്കണക്കിന് രക്ഷാപ്രവർത്തകർക്കൊപ്പം പ്രാർത്ഥനകളോടെ ലോകം മുഴുവനും ഉണ്ടായിരുന്നു. ലോകത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഈ ദിവസങ്ങൾ സിനിമയാവുകയാണ്. ഹോളിവുഡ് സിനിമ നിർമാണ കമ്പനിയായ പ്യുവർ ഫ്ലിക്സിന്റെ ഉടമ മൈക്കൽ സ്കോട്ടും സംഘവും ദിവസങ്ങൾക്ക് മുൻപേ തായ്‌ലൻഡിലെ ഗുഹയിൽ രക്ഷാപ്രവർത്തനം ചിത്രീകരിക്കാൻ എത്തിയിരുന്നു.

Advertising
Advertising

മൈക്കൽ സ്കോട്ട്

രക്ഷാപ്രവർത്തനം ആരംഭിച്ച് മൂന്നാം ദിവസം മുതൽ ഇവർ രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെയും ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങൾ കാമറയിൽ പകർത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങൾ ചിത്രീകരിച്ചത്. മറ്റ് നിർമാണ കമ്പനികൾ ഇവിടേക്ക് എത്തുമെന്ന് അറിയാമെന്നതിനാലാണ് ആദ്യ ദിവസങ്ങളിൽ തന്നെ ഇവിടെ എത്തി ദൃശ്യങ്ങൾ പകർത്തിയതെന്ന് സ്കോട്ട് പറഞ്ഞു. ഗുഹക്കുള്ളിലെ രംഗങ്ങൾ പിന്നീട് ചിത്രീകരിക്കും. പ്രമുഖ താരങ്ങളെ വെച്ചാകും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുകയെന്നും മൈക്കൽ സ്കോട്ട് വ്യക്തമാക്കി.

Tags:    

Similar News