ഹൃദയം കീഴടക്കി പേരന്‍പ്; ഗോവ അന്താരാഷ്ട്ര മേളയില്‍ നാളെ വീണ്ടും പ്രദര്‍ശനം 

Update: 2018-11-26 14:05 GMT
Advertising

മമ്മുട്ടിയുടെ ശ്രദ്ധേയ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ തമിഴ് ചിത്രം പേരൻപിന് ഗോവയിലെ അന്താരാഷ്ട്ര സിനിമാ വേദിയിൽ രണ്ടാമതും പ്രദര്‍ശനം. ഡെലിക്കേറ്റുകളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍തന മാനിച്ചാണ് ഗോവയില്‍ വീണ്ടും പ്രദര്‍ശനം അനുവദിച്ചത്. മമ്മുട്ടിയുടെ അസാധ്യ അഭിനയമാണ് ചിത്രത്തില്‍ കാണാന്‍ സാധിച്ചതെന്ന് കണ്ട പ്രേക്ഷകരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. ചിത്രം കണ്ട നിരവധി പേരാണ് സിനിമയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുള്ളത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ റാം പ്രേക്ഷകരുമായി സംവദിച്ചു. ഇന്നലെ ചിത്രം പ്രദർശിപ്പിച്ചിരുന്ന ഇനോക്സ് രണ്ടിലെ സ്‌ക്രീനിൽ 95 ശതമാനം പേരും പ്രീ ബുക്കിങ്ങിലൂടെ തന്നെ സീറ്റുകൾ കരസ്ഥമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

റാം സംവിധാനം ചെയ്ത പേരൻപ് ഇതിനോടകം നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രേക്ഷക-നിരൂപക പ്രശംസ നേടിയതാണ്. റോട്ടര്‍ഡാം ചലച്ചിത്രമേളയിലും ഷാങ്ങ്ഹായ് ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയും റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17ാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്.

ദേശീയ അവാർഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരൻപ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളിൽ പേരൻപില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും പേരൻപിനുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. ചിത്രം വൈകാതെ തന്നെ റിലീസിനെത്തുമെന്ന് സംവിധായകന്‍ റാം അറിയിച്ചു.

Tags:    

Similar News