ആയോധനകലയുടെ അവസാനവാക്കായ ബ്രൂസ് ലീ എന്ന മാന്ത്രികന്‍
വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ചൈനീസ് ജനതയെ ലോകത്തിന് മുന്നില്‍ പ്രതിനിധാനം ചെയ്യുന്ന അടയാളങ്ങളിലൊന്നാണ് ബ്രൂസ് ലീ. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നും ആരാധക മനസുകളില്‍ ആയോധനകലയുടെ അവസാനവാക്കായി തുടരുന്ന ബ്രൂസ്‍ലി 1940 നവംബര്‍ 27 നാണ് ജനിച്ചത്.
നൂറു കിലോ തൂക്കമുള്ള ആളെ പുറത്തിരുത്തി ഒറ്റ വിരലിൽ പുഷ് അപ്പ് എടുക്കാൻ കഴിയുന്ന, കുങ്ഫു എന്ന ആയോധനകലയെ ആഗോളതലത്തിൽ ജനപ്രിയമാക്കിയ ബ്രൂസ്‌ലി എക്കാലവും സ്മരിക്കപ്പെടുന്ന ഒരു സവിശേഷ വ്യക്തിത്ത്വമാണ്. ചുരുങ്ങിയ ജീവിത കാലയളവിനുള്ളിൽ ജനകോടികളുടെ മനസിൽ ഇടംനേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിനെട്ട് വയസിനിടെ ഇരുപതോളം സിനിമയില്‍ ബ്രൂസ് ലി അഭിനയിച്ചു. അപ്പോഴും ആയോധനകലയോടുള്ള അഭിനിവേശം ഉപേക്ഷിച്ചില്ല. 1958-1964 കാലഘട്ടത്തില്‍ അഭിനയ മോഹം ഉപേക്ഷിച്ച് ലീ ആയോധന കലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
പിന്നീട് ഗ്രീൻഹോണറ്റിലൂടെയാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേയ്ക്കു വന്നത്. പരമ്പര സംപ്രേക്ഷണം അവസാനിപ്പിച്ചു. അപ്പോഴേക്കും ലീ സ്റ്റാറായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിലെല്ലാം ഉപരിയായി അഭ്രപാളികളില്‍ ആയോധനകലയുടെ അവിസ്മരണീയ പ്രകടനം കൊണ്ടാണ് ബ്രൂസ് ലി ആരാധകരെ കയ്യിലെടുത്തത്.
ഒരു ടി.വി.ഷോയിൽ അഞ്ചു മരക്കട്ടകൾ ഒന്നിച്ച് അടിച്ചു തകർക്കുന്നതു കണ്ട റെയ്മണ്ട് ചോ ബ്രൂസ് ലീയെ നായകനാക്കി പുതിയ ഒരു ചലച്ചിത്രം നിർമ്മിയ്ക്കാൻ തീരുമാനിച്ചു. 1971-ൽ തായ്‌ലാന്റിൽ ചിത്രീകരിച്ച ആദ്യ ചിത്രം "Tan Shan da Xiong"(ഇംഗ്ലീഷിൽ "The Big Boss"), ഹോങ് കോങിൽ വലിയ ചലനമുണ്ടാക്കി. 1973-ൽ റോബർട്ട് ക്ലൗസ് സംവിധാനം ചെയ്ത എന്റെർ ദ ഡ്രാഗൺ എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറി. ലോകസിനിമയിലെ എണ്ണം പറഞ്ഞ അഭിനേതാവായി ബ്രൂസ് ലീ ഉയര്‍ന്നു. എന്നാല്‍ ഈ സിനിമയുടെ വിജയയാത്രയില്‍ അവസാനം വരെ ബ്രൂസ് ലി ഉണ്ടായിരുന്നില്ല. ഗെയിം ഓഫ് ഡെത്ത്("Game Of Death") എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു ലീയുടെ അപ്രതീക്ഷിത അന്ത്യം. ഒരു നിമിഷം പോലും പാഴാക്കാതെയുള്ള പരിശ്രമത്തിലൂടെ ജീവിതത്തിൽ ഉന്നത ശ്രേണിയിൽ എത്തപ്പെട്ട ബ്രൂസ്‌ലി ഏവർക്കും ഒരു പ്രചോദകനാണ്.