'ഹണ്ടി'ന്റെ ലൊക്കേഷനിൽ 'എലോണി'ന്റെ വിജയാഘോഷം

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തീർത്തും വ്യത്യസ്തമായ സിനിമാ അനുഭവം. അതാണ് എലോൺ

Update: 2023-01-27 11:03 GMT
Advertising

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ട് നടക്കുന്നതിനിടയിലാണ് ജനുവരി ഇരുപത്തിയാറ് റിപ്പബ്‌ളിക്ക് ദിനത്തിൽ എലോൺ പ്രദർശനത്തിനെത്തിയത്. വ്യത്യസ്തമായ കാഴ്ചപ്പാടിൽ അവതരിപ്പിച്ച എലോണിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് എത്തിക്കൊണ്ടിരുന്നത്. ഫാന്റസിയും ത്രില്ലറും ഹൊററുമൊക്കെ കൂട്ടിച്ചേർത്തുള്ള പരീക്ഷണ ചിത്രം മികച്ച അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

പ്രദർശനത്തിനിടെ എലോണിന്‍റെ  വിജയം ഹണ്ട് ലൊക്കേഷനിൽ ആലോഷിച്ച് നിർമ്മാതാവ് കെ രാധാകൃഷ്ണൻ. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുകൂടി കേക്കുമുറിച്ച് വിജയാഹ്‌ളാദത്തിൽ പങ്കുചേർന്നു. ഭാവനാ അതിഥി രവി. രാഹുൽ മാധവ്. വിനു മോഹൻ ,അജ്മൽ അമീർ, ചന്തു നാഥ് തുടങ്ങിയവർ ആഘോഷത്തില്‍ പങ്കെടുത്തു.

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തീർത്തും വ്യത്യസ്തമായ സിനിമാ അനുഭവമാണ് എലോൺ. കോവിഡ് കാലമാണ് ചിത്രത്തിന്റെ പശ്ചാത്തലം. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ സഞ്ചരിക്കുന്നത് മോഹൻലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വ്യത്യസ്തത.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് എലോണില്‍ ഓണ്‍-സ്ക്രീന്‍ ആയി എത്തുന്നത്. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ ഫോണിലൂടെയും അല്ലാതെയുമുള്ള ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദ സാന്നിധ്യമായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെത്തുന്നതും സിനിമയുടെ ജീവനാണ്.

2 മണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഏതാണ്ട് മുഴുവന്‍ സ‌മയവും ക്യാമറ തിരിയുന്നത് ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്. ഇത്രയും പരിമിതമായ ഒരു സ്ഥലത്ത് രണ്ട് മണിക്കൂര്‍ കാണിയെ പിടിച്ചിരുത്തുക എന്നത് ഒരു സംവിധായകന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെ വിജയകരമായി നേരിടുന്നുണ്ട് ഷാജി കൈലാസ്. 13 വർഷങ്ങൾക്ക് ശേഷമാണ് ഷാജി കൈലാസ് - മോഹൻലാൽ കോമ്പോയിൽ വീണ്ടും ഒരു സിനിമ ഒരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. മോഹന്‍ലാലിന്റെ വണ്‍മാന്‍ ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. വരും ദിവസങ്ങളിലും മികച്ച പ്രതികരണവുമായി എലോൺ പ്രദർശനം തുടരുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News