'ഭാരതത്തിൽ എന്തെല്ലാം ശക്തികളെ നിരോധിച്ചിട്ടുണ്ടോ അതെല്ലാം തഴച്ച് വളർന്നിട്ടുണ്ട്'; മഹാൻമാരെ വരെ ഇല്ലായ്മ ചെയ്തിട്ടുണ്ടെന്ന് രാജസേനൻ

'കശ്മീർ ഫയൽസ് കേരള സ്റ്റോറി എന്നി രണ്ട് സിനിമകളും കണ്ടിട്ടില്ല. അതേസമയം ആ സിനിമകളിലൊക്കെ ചില റിയാലിറ്റികളുമുണ്ട്, കുറെ അതിശയോക്തി കലർത്തി പറയുന്ന കാര്യങ്ങളുമുണ്ട്'.

Update: 2023-06-29 10:28 GMT
Editor : Sikesh | By : Web Desk
Advertising

സിനിമ അടക്കം ഒന്നും നിരോധിക്കുക അല്ല അതിനെ പ്രതിരോധിക്കാനുളള വഴിയെന്ന് സംവിധായകൻ രാജസേനൻ. കശ്മീർ ഫയൽസ്, കേരള സ്റ്റോറി എന്നി സിനിമകൾ നിരോധിക്കുകയല്ല ചെയ്യേണ്ടത്. അത് കാണാതിരുന്നാൽ പോരെ, അങ്ങനെ തീരുമാനിച്ചാൽ ആ പ്രശ്‌നം തീർന്നു. നിരോധനമല്ല വഴി. ബാൻ ചെയ്തതെല്ലാം വളർന്നിട്ടുണ്ട്. ഭാരതത്തിൽ എന്തെല്ലാം ശക്തികളെ എവിടെയെല്ലാം നിരോധിച്ചിട്ടുണ്ടോ അതെല്ലാം തഴച്ചുവളർന്നിട്ടുമുണ്ട്. മീഡിയവണിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജസേനന്റെ വാക്കുകൾ.

കശ്മീർ ഫയൽസ് കേരള സ്റ്റോറി എന്നി രണ്ട് സിനിമകളും കണ്ടിട്ടില്ല. അതേസമയം ആ സിനിമകളിലൊക്കെ ചില റിയാലിറ്റികളുമുണ്ട്, കുറെ അതിശയോക്തി കലർത്തി പറയുന്ന കാര്യങ്ങളുമുണ്ട്. എഴുത്തുകാരന്റെയും സംവിധായകന്റെയും ഭാഗത്തുനിന്നാണ് അതിലെ അതിശയോക്തി ഉണ്ടാകുന്നത്. സിനിമ ചെയ്യുമ്പോൾ അത് ഓടുക കൂടി വേണ്ടേ?. അല്ലാതെ ആശയം പ്രചരിപ്പിക്കാൻ മാത്രമുളള സിനിമകളാണെന്ന് വിശ്വസിക്കുന്നില്ല. അപ്പോൾ ഹിന്ദുത്വം പറഞ്ഞാലും ആ റിയാലിറ്റി കൂടാതെ അതിൽ അതിശയോക്തി കൂടെയുണ്ട്.

ഈ രണ്ട് സിനിമകളും വന്നതുകൊണ്ട് എന്തെങ്കിലും പ്രക്ഷോഭങ്ങളോ പ്രതിസന്ധികളോ ഉണ്ടായിട്ടുണ്ടോ?...വിമർശനം അല്ലാതെ ആരെങ്കിലും ആരെയെങ്കിലും വെട്ടിക്കൊന്നെന്നോ തിയറ്റർ കത്തിച്ചെന്നോ അങ്ങനെയുളളതൊന്നും വന്നിട്ടില്ലല്ലോ. അങ്ങനയൊന്നും എന്റെ അറിവിൽ വന്നിട്ടില്ല. കൂടാതെ കോടിക്കണക്കിന് ആൾക്കാർ ഇത് കണ്ടിരുന്നോ?, ചിലകാര്യങ്ങൾ സംസാരിക്കുമ്പോൾ നമ്മൾ കേരളത്തിൽ നിന്ന് തന്നെ സംസാരിക്കേണ്ടി വരും. ഈ വിഷയം ഉണ്ടല്ലോ, അത് കേരളത്തിന്റെ മാത്രം പ്രശ്‌നമാണ് കൂടുതലും. ഒരു സമുദായത്തെക്കുറിച്ച് സിനിമ വരുമ്പോൾ പ്രക്ഷോഭമുണ്ടാകുമെന്ന് പറയുന്നതിനേക്കാൾ, ആ സിനിമ കാണാതിരുന്നാൽ പോരേ? അങ്ങനെ കാണേണ്ട എന്ന് തീരുമാനിച്ചാൽ പ്രശ്‌നം തീർന്നു. അല്ലാതെ അങ്ങനെ ഒരു സിനിമ ചെയ്യരുതെന്ന് ആർക്കും ആരോടും പറയാൻ കഴിയില്ല.

നിരോധനമല്ല വഴി. ബാൻ ചെയ്തതെല്ലാം വളർന്നിട്ടുണ്ട്. ഭാരതത്തിൽ എന്തെല്ലാം ശക്തികളെ എവിടെയെല്ലാം നിരോധിച്ചിട്ടുണ്ടോ അതെല്ലാം തഴച്ചുവളർന്നിട്ടുമുണ്ട്. അതിന്റെ അനന്തര ഫലം നമ്മൾക്ക് കിട്ടിയിട്ടുമുണ്ട്. പേരെടുത്ത് പറയുന്നില്ല. അത്യപൂർവമായ നേതാക്കൻമാരെ പോലും കൊണ്ടുപോകുന്ന രീതിയിൽ, ഇല്ലായ്മ ചെയ്യുന്ന രീതിയിൽ ബാൻ ചെയ്ത സംഘടനകൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. വെറുതെ വിവാദമുണ്ടാക്കാൻ വേണ്ടി ആരെയെങ്കിലും ടാർഗറ്റ് ചെയ്ത് സിനിമ എടുക്കുന്നത് ശരിയല്ല. ടാർഗറ്റ് ചെയ്യാതെ സ്വതന്ത്രമായി സിനിമ എടുക്കാം. അങ്ങനെ എത്രയോ സിനിമകൾ വന്ന് വൻവിജയം കൈവരിച്ച് പോകുന്നുണ്ട്. അങ്ങനെ സ്വതന്ത്രമായി വരുന്ന സിനിമകൾക്ക് വരവേൽപ്പുമുണ്ട്. എല്ലാവരും കേറി കാണുന്നുണ്ടെന്നും രാജസേനൻ വ്യക്തമാക്കി.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News