'ജയലളിത അമ്മായി ആണെന്നും സൺ ടിവിയുടെ ഉടമയാണെന്നും പറഞ്ഞു, ജീവിതം നരകമാക്കി'; സുകേഷ് ചന്ദ്രശേഖറിനെതിരെ ജാക്വലിൻ ഫെർണാണ്ടസ്

'ദിവസവും മൂന്ന് തവണയെങ്കിലും ഫോണിൽ സംസാരിക്കാറുണ്ട്. എന്നാൽ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്ന് അറിയില്ലായിരുന്നു'

Update: 2023-01-19 03:09 GMT
Editor : Lissy P | By : Web Desk

ജാക്വലിൻ ഫെർണാണ്ടസ്

Advertising

ന്യൂഡൽഹി: തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ തന്റെ ജീവിതം നരകമാക്കിയെന്ന് ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. ഡൽഹി ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് നടി സുകേഷ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയത്. 'സുകേഷ് ചന്ദ്രശേഖർ എന്നെ തെറ്റിദ്ധരിപ്പിച്ചു, എന്റെ കരിയറും ഉപജീവനവും നശിപ്പിച്ചു';  കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിൽ പറഞ്ഞു.

സൺ ടിവിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞിരുന്നതെന്നും നടി കോടതിയെ അറിയിച്ചതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. തന്റെ വലിയ ആരാധകനാണെന്നും ദക്ഷിണേന്ത്യയിൽ സിനിമകൾ ചെയ്യണമെന്നും സുകേഷ് ആവശ്യപ്പെട്ടു. സൺടിവിയുടെ ഉടമ എന്ന നിലയിൽ നിരവധി പ്രൊജക്ടുകൾ ഉണ്ടെന്നും തന്നോട് പറഞ്ഞു. തെന്നിന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും സുകേഷ് തെറ്റിദ്ധരിപ്പിച്ചെന്നും നടി പറയുന്നു.

സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതായി ജാക്വലിൻ സമ്മതിച്ചിട്ടുണ്ട്. അഞ്ച് ആഡംബര വാച്ചുകൾ, ഒരു മസാജ് ചെയർ, വിലകൂടിയ ഡിസൈനർ ആഭരണങ്ങൾ, വസ്ത്രങ്ങൾ, നാല് വിലകൂടിയ ബാഗുകൾ, ഒമ്പത് പെയിന്റിംഗുകൾ എന്നിവയാണ് സുകേഷ് സമ്മാനമായി തന്നത്. 

അതേസമയം, ചന്ദ്രശേഖറിന്റെ സഹായി പിങ്കി ഇറാനി അയാൾ സർക്കാർ ഉദ്യോഗസ്ഥനാണെന്നാണ് തന്നോട് പറഞ്ഞത്. ഇതിന് ശേഷമാണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്. ദിവസവും മൂന്ന് തവണയെങ്കിലും ഫോണിൽ സംസാരിക്കാറുണ്ട്. എന്നാൽ ജയിലിൽ നിന്നാണ് വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ജാക്വലിൻ കോടതിയെ ബോധ്യപ്പെടുത്തി. അവസാനമായി സംസാരിച്ചത് 2021 ആഗസ്റ്റ് എട്ടിനായിരുന്നു. എന്നാൽ പിന്നീടാണ് അയാളെ അറസ്റ്റ് ചെയ്ത കാര്യം താൻ അറിയുന്നത്. അപ്പോഴാണ് സുകേഷിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചും  യഥാർഥ പേര് പോലും അറിയുന്നതെന്നും നടി പറയുന്നു. കേരളത്തിലേക്ക് യാത്ര ചെയ്തപ്പോൾ സുകേഷിന്റെ സ്വകാര്യജെറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും നടി സമ്മതിച്ചിട്ടുണ്ട്.

സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായ നടി നോറ ഫത്തേഹിയും ഈ ആഴ്ച ഡൽഹി കോടതിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. സുകേഷ് തനിക്ക് വലിയ വീട് വാഗ്ദാനം ചെയ്തുവെന്ന് നോറ ഫത്തേഹി കോടതിയെ അറിയിച്ചു. കാമുകിയാകാൻ സമ്മതിച്ചാൽ വലിയ വീടും ആഡംബര ജീവിതവും വാഗ്ദാനം ചെയ്തതായി മൊഴിയിൽ പറയുന്നു. കേസിൽ ഇഡി സമൻസ് അയച്ചതിന് ശേഷമാണ് സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതെന്ന് നടി കോടതിയിൽ അറിയിച്ചു.

ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ ജാക്വലിൻ ഫെർണാണ്ടസും പ്രതിപ്പട്ടികയിലുണ്ട്. തുടര്‍ന്ന് താരത്തിനെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News