'സിനിമകൾ വിജയിച്ചെങ്കിലും ജീവിതത്തിൽ സന്തോഷം ലഭിച്ചിട്ടില്ല'; കയ്യേറ്റക്കേസിൽ സൽമാൻ ഖാന് പിന്തുണയുമായി രാഖി സാവന്ത്

കേസിൽ ഏപ്രിൽ അഞ്ചിന് ഹാജരാകാൻ അന്ധേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്

Update: 2022-03-24 06:01 GMT
Advertising

സിനിമകൾ വിജയിച്ചെങ്കിലും സൽമാൻ ഖാന് ജീവിതത്തിൽ സന്തോഷം ലഭിച്ചിട്ടില്ലെന്നും അദ്ദേഹവും മനുഷ്യനാണെന്നും പ്രകോപിപ്പിക്കുമ്പോൾ ദേഷ്യം വരുമെന്നും ബോളിവുഡ് നടി രാഖി സാവന്ത്. മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് കോടതി നോട്ടീസയച്ചിരിക്കെയാണ് സുഹൃത്തായ രാഖി സാവന്ത് പിന്തുണയുമായെത്തിയത്. ' ഒരു മാധ്യമവും മോശമല്ല, പക്ഷേ നിങ്ങൾ വലിയൊരു താരമായാൽ ചില ചോദ്യങ്ങൾ നിങ്ങളെ മുറിപ്പെടുത്തും. സൽമാന്റെ സിനിമകൾ സൂപ്പർഹിറ്റാണ്. മില്യൺ കണക്കിന് ആരാധകരുമുണ്ട്. എന്നാൽ ജീവിതത്തിന്റെ സന്തോഷം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല' രാഖി ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. എല്ലാം ലഭിച്ചെങ്കിലും സൽമാൻ നഷ്ടത്തിലാണെന്നും ഒരു മനുഷ്യനായതിനാൽ അവന്റെ മുറിവുകളിൽ വീണ്ടും വൃണപ്പെടുത്തിയാൽ ദേഷ്യപ്പെടുമെന്നും അവർ പറഞ്ഞു.

സിനിമകൾ പുറത്തിറങ്ങുമ്പോൾ സൽമാനും സമ്മർദ്ദത്തിലാണെന്നും ആരാധകരുടെ മുമ്പിൽ മോശക്കാരനാകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ ദേഷ്യപ്പെടുന്നതിന്റെ പേരിൽ കേസ് കൊടുക്കാമെന്ന് താൻ കരുതുന്നില്ലെന്നും രാഖി അഭിപ്രായപ്പെട്ടു. രാഖി സാവന്തിന്റെ അമ്മയുടെ ചികിത്സക്കായി സൽമാൻ സഹായിച്ചിരുന്നു. അതിന്റെ നന്ദി അവർ പലതവണ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസ് വേദിയിൽ അവർ അവസരം കിട്ടിയതും സൽമാൻ വഴിയായിരുന്നു.



സൽമാൻ ഖാനെതിരെയുള്ള കയ്യേറ്റക്കേസ്?

സൽമാൻ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ അശോക് പാണ്ഡെയാണ് പരാതിപ്പെട്ടിരിക്കുന്നത്. 2019 ഏപ്രിൽ 24 ന് പുലർച്ചെ രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സൽമാൻ ഖാൻ സൈക്കിളിൽ പോകുമ്പോഴാണ് കൈയ്യേറ്റം നടന്നതെന്നാണ് അശോക് പാണ്ഡെ പരാതിയിൽ പറയുന്നത്. സൈക്കിൾ പ്രേമിയായ സൽമാന്റെ വീഡിയോ പകർത്താൻ ശ്രമിക്കവെയായിരുന്നു സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന തന്നെ വലിച്ച് പുറത്തേക്കിട്ടാണ് അംഗരക്ഷകർ മർദിച്ചത്. സൽമാൻ ഖാൻ ആക്രമിച്ചെന്നും മൊബൈൽ ഫോൺ തട്ടിയെടുത്തെന്നും അശോക് പാണ്ഡെ പരാതിയിൽ പറയുന്നു. വീഡിയോ പകർത്തുന്നതിന് മുമ്പ് താരത്തിന്റെ സമ്മതം ചോദിച്ചതായും അശോക് പാണ്ഡെ വ്യക്തമാക്കുന്നുണ്ട്. ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സൽമാൻ ഖാൻ ഭീഷണിപ്പെടുത്തി. പൊലീസിൽ നൽകിയ പരാതി ഒതുക്കാൻ ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവർത്തകൻ പറയുന്നു.

കേസിൽ ഏപ്രിൽ അഞ്ചിന് ഹാജരാകാൻ അന്ധേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഐ.പി.സി 504, 506 എന്നീ വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, സൽമാൻ പ്രതിയായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഹൈക്കോടതിയിലേക്ക് മാറ്റിയത്. 1998ലാണ് കേസിനാസ്പദമായ സംഭവം. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായെത്തിയ സൽമാൻ, രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

'Movies are successful but life is not happy'; Rakhi Sawant backs Salman Khan in abduction case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News