വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്ക്? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടന്‍ വിശാൽ

2017 ൽ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിശാൽ നാമനിർദേശ പത്രിക നൽകിയെങ്കിലും അത് തള്ളിയിരുന്നു

Update: 2024-02-07 09:16 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്ക്ക് പിന്നാലെ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാർത്തകൾ നിഷേധിച്ച് നടൻ വിശാൽ. തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടിക്ക് താരം പിന്തുണ നൽകിയേക്കുമെന്ന രീതിയിലും സോഷ്യൽമീഡിയയിൽ പ്രചാരണം നടന്നിരുന്നു.

തന്റെ ഫാൻ ക്ലബിലൂടെ പാവപ്പെട്ടവർ സഹായം എത്തിക്കാറുണ്ട്. അത് തുടരുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 'നടനായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കും. കഴിയാവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാൻസ്‌ ക്ലബുകളെ തുടക്കം മുതൽ മുന്നോട്ട് കൊണ്ടുപോയത്. ദുരിതമനുഭവിക്കുന്നവരെ കഴിവിന്റെ പരാമവധി സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം'. വിശാൽ വാർത്താക്കുറിപ്പിൽ പറഞ്ഞു.

എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ലെങ്കിലും ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയേക്കാമെന്ന സൂചനയും വിശാൽ നൽകുന്നുണ്ട്. 'ഭാവിയിൽ സാഹചര്യങ്ങൾ മാറുകയാണെങ്കിൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മടിക്കില്ല. ഭാവിയിൽ പ്രകൃതി മറ്റൊരു വഴിക്ക് തീരുമാനിക്കുകയാണെങ്കിൽ, അവരിൽ ഒരാളായി ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ഞാൻ മടിക്കില്ല'..വിശാൽ പറഞ്ഞു.

2017ൽ മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തെ തുടർന്ന് ചെന്നൈയിലെ ആർകെ നഗർ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിശാല്‍  നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽപ്രിസൈഡിംഗ് ഓഫീസർ അദ്ദേഹത്തിന്റെ നാമനിർദേശ പത്രിക തള്ളിയിരുന്നു.

കഴിഞ്ഞ ദിവസമാണ് തമിഴ് നടന്‍ വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. 'തമിഴക വെട്രി കഴകം' എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ നാളുകളായി അഭ്യൂഹങ്ങൾ ഉയരുന്നുണ്ടായിരുന്നെങ്കിലും ഇവയൊക്കെ തള്ളി വിജയ് തന്നെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് താരം സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി താരത്തിന്‍റെ വരവ്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News