തൂവാനത്തുമ്പികളിലെ മോഹൻലാലിന്‍റെ തൃശൂർ ഭാഷ ബോറാണെന്ന് രഞ്ജിത്ത്

ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ

Update: 2023-12-11 07:54 GMT
Editor : Jaisy Thomas | By : Web Desk

തൂവാനത്തുമ്പികളില്‍ മോഹന്‍ലാലും സുമലതയും/രഞ്ജിത്ത്

Advertising

തിരുവനന്തപുരം: മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ തൂവാനത്തുമ്പികളിലെ ഭാഷയെ വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത്. തൂവാനത്തുമ്പികളിലെ തൃശൂർ ഭാഷ വളരെ ബോറാണെന്നാണ് രഞ്ജിത്ത് പറഞ്ഞത്. 'തൂവാനത്തുമ്പികളി'ൽ ഉപയോഗിച്ചിരിക്കുന്നതുപോലെയല്ല യഥാർത്ഥത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നതെന്നും സിനിമയിലേത് വളരെ ബോറായിരുവെന്നും രഞ്ജിത്ത് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രഞ്ജിത്തിന്‍റെ വാക്കുകൾ

'നമുക്കൊക്കെ ഇഷ്ടപ്പെട്ടതാണ് മോഹൻലാൽ നായകനായ ചിത്രം തൂവാനത്തുമ്പികൾ. അതിലെ തൃശൂർ ഭാഷ ബോറാണ്. തിരുത്താൻ മോഹൻലാലും പപ്പേട്ടനും ശ്രമിച്ചിട്ടില്ല. ഭാഷയെ ഇമിറ്റേറ്റ് ചെയ്യാനാണ് ശ്രമിച്ചത്. നമുക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ എന്നൊന്നും പറയുന്നവരല്ല തൃശൂരുകാർ. തൃശൂർ സ്ലാംഗിൽ എന്തൂട്ടാ എന്നൊക്കെ പറയണം എന്നില്ല, പ്രകടമായിട്ട്. ഇതേ ജയകൃഷ്ണൻ ക്ലാരയോട് പപ്പേട്ടന്റെ തന്നെ സാഹിത്യത്തിലാണ് സംസാരിക്കുന്നത്. പക്ഷേ മോഹൻലാലിന്റെ ഭാഷയ്ക്ക് അയാളുടേത് തന്നെ ഒരു താളമുണ്ട്. അയാൾ കൺവിൻസിംഗായ ഒരു ആക്ടറാണ്.

ബസ് സർവീസ് നടത്തി പരാജയപ്പെട്ട കഥാപാത്രമായും അധോലോക നായകനായും ഗൂർഖയായും ഒക്കെ മോഹൻലാൽ അത് തെളിയിച്ചതല്ലേ. ഞാൻ എഴുതുന്ന മീറ്റർ ലാലിന് കിട്ടുമെന്ന് പറയാറുണ്ട് രൺജി പണിക്കറൊക്കെ. മോഹൻലാൽ കംഫർട്‌സോണിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ക്യാമറയിൽ നൂറുപേരെ ഇടിക്കുന്ന ആളാണ്. ഇപ്പോഴും ലാലിന് ക്രൗഡിന് മുന്നിൽ വരാൻ മടിയാണ്. അടുപ്പമുള്ളവരുടെയടുത്തേ ലാൽ കംഫർട്ട് ആകൂ. ഇപ്പോൾ മാറിയതല്ല.

വർഷങ്ങളായി ലാലിനെ എനിക്ക് അറിയാം. അയാൾ അങ്ങനെ ഒരു മനുഷ്യനാണ്. എന്നാൽ മമ്മൂട്ടി ഭാഷയുടെ കാര്യത്തിലും ശ്രദ്ധാലുവാണ്. ചോദിക്കുകയും മനസിലാക്കുകയും ചെയ്യുന്ന. എങ്ങനെ നമ്മളെ അത്ഭുതപ്പെടുത്താമെന്ന് ശ്രമിക്കുന്ന താരമാണ് മമ്മൂട്ടി. ആൾക്കാരുണ്ടാകുന്നതാണ് മമ്മൂട്ടിക്ക് ഇഷ്ടം എന്നും സംവിധായകൻ രഞ്ജിത്ത് വ്യക്തമാക്കുന്നു' രഞ്ജിത്ത് പറഞ്ഞു.

അതേസമയം വിമര്‍ശനത്തിനെതിരെ സംവിധായകന്‍ പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സിനിമയെ അല്ല വിമര്‍ശിച്ചതെന്നും ഇതിന്‍റെ പേരില്‍ ഒരു വിമര്‍ശനം ആവശ്യമില്ലെന്നും അനന്തപത്മനാഭന്‍ കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News