ശങ്കരാഭരണം, സാഗര സംഗമം സിനിമകളുടെ സംവിധായകന്‍ കെ.വിശ്വനാഥ് അന്തരിച്ചു

അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറുതവണ നന്ദി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്

Update: 2023-02-03 05:45 GMT

കാശിനാധുണി വിശ്വനാഥ് 

Advertising

ഹൈദരാബാദ്: ഫാൽക്കെ അവാർഡ് ജേതാവായ തെലുങ്ക് സംവിധായകൻ കാശിനാധുണി വിശ്വനാഥ് (91) അന്തരിച്ചു .ഹൈദരാബാദിലെ വസതിയിൽ വെച്ചായിരുന്നു മരണം. 

ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിനെത്തി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി.

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ- ടെലിവിഷൻ ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. ശങ്കരാഭരണം, സാഗര സംഗമം, സ്വാതി മുത്യം, സ്വർണ കമലം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ സിനിമകള്‍.

അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറുതവണ നന്ദി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു.

1951 ലെ തെലുങ്ക് ചിത്രമായ പാതാള ഭൈരവിയിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. 1965-ൽ പുറത്തിറങ്ങിയ ആത്മഗൗരവം എന്ന ചിത്രത്തിലൂടെയാണ് വിശ്വനാഥ് ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 1979-ൽ പുറത്തിറങ്ങിയ സർഗം എന്ന ചിത്രത്തിലൂടെയാണ് വിശ്വനാഥിന്റെ ബോളിവുഡ് അരങ്ങേറ്റം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News