മകള്‍ മരിച്ച് പത്താം ദിവസം സിനിമയുടെ പ്രമോഷനെത്തി വിജയ് ആന്‍റണി; ഇതാണ് പ്രൊഫഷണലിസമെന്ന് ആരാധകര്‍

സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന 'രത്തം' എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയാണ് വിജയ് തന്‍റെ മകള്‍ക്കൊപ്പം എത്തിയത്

Update: 2023-09-29 06:13 GMT
Editor : Jaisy Thomas | By : Web Desk

വിജയ് ആന്‍റണി രത്തം സിനിമയുടെ പ്രമോഷനെത്തിയപ്പോള്‍

Advertising

ചെന്നൈ: നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരുന്നു. മാനസിക സമ്മര്‍ദം മൂലം പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി ജീവനൊടുക്കുകയായിരുന്നു. മകളുടെ മരണത്തില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുമ്പോഴും തന്‍റെ പുതിയ സിനിമയുടെ പ്രമോഷനെത്തിയിരിക്കുകയാണ് താരം.

സി.എസ് അമുദന്‍ സംവിധാനം ചെയ്യുന്ന 'രത്തം' എന്ന സിനിമയുടെ പ്രമോഷനു വേണ്ടിയാണ് വിജയ് തന്‍റെ മകള്‍ക്കൊപ്പം എത്തിയത്. നിര്‍മാതാവ് ജി. ധനജ്ഞയന്‍ ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ''പ്രൊഫഷണലിസത്തിന്‍റെ ഉത്തമ ഉദാഹരണം. തന്‍റെ വ്യക്തിപരമായ ദുഃഖം മറച്ചുവച്ച് ടീമിനെ പിന്തുണക്കുന്നതിനായി എത്തിയ അദ്ദേഹം സിനിമലോകത്തിന് തന്നെ പ്രചോദനമാണ്. നന്ദി സര്‍'' ധനജ്ഞയന്‍ എക്സില്‍ കുറിച്ചു. തീരാത്ത വേദനയിലും മനസാന്നിധ്യം കൈവിടാതെ ജോലിയില്‍ തിരിച്ചെത്തിയതില്‍ ആരാധകര്‍ താരത്തെ പ്രശംസിച്ചപ്പോള്‍ മറ്റുള്ളവർ ഇത് കുറച്ച് നേരത്തെയാണെന്ന് അഭിപ്രായപ്പെട്ടു.

ചെന്നൈയിലെ സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മീര പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്നു. സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറി കൂടിയായിരുന്നു. വിജയിന്‍റെയും ഫാത്തിമയുടെയും മൂത്ത മകളാണ് മീര. മകളുടെ വിയോഗത്തിനു ശേഷം വിജയ് സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. മകള്‍ക്കൊപ്പം താനും മരിച്ചുവെന്നായിരുന്നു താരം കുറിച്ചത്.

'' പ്രിയപ്പെട്ടവരേ, എന്‍റെ മകൾ മീര സ്‌നേഹവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ഈ ലോകത്തെക്കാൾ മികച്ചതും സമാധാനപരവുമായ ഒരു സ്ഥലത്താണ് അവൾ ഇപ്പോൾ. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു. ഞാനും അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചെലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാന്‍‌ തുടങ്ങുന്ന ഏതൊരു നല്ല കാര്യവും അവളുടെ പേരിലായിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു'' എന്നായിരുന്നു കുറിപ്പ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News