'ജയിലറി'ലേക്ക് വിളിക്കുമ്പോൾ ഞാനൊരു കാട്ടിലായിരുന്നു'; വർമനെ ഏറ്റെടുത്തതിന് നന്ദി പറഞ്ഞ് വിനായകൻ

ജയിലറിലേക്ക് എത്തിയതിനെപറ്റിയും തന്റെ കഥാപാത്രം മികച്ചതാക്കാൻ രജനിസാർ സഹായിച്ചതിനെ കുറിച്ചും വിനായകൻ സംസാരിക്കുന്നുണ്ട്

Update: 2023-09-06 13:41 GMT
Editor : abs | By : Web Desk

വിനായകൻ 

Advertising

രജനീകാന്ത് ചിത്രം ജയിലർ തമിഴ്‌ സിനിമയിൽ എക്കാലത്തെയും മികച്ച വിജയമാണ് സ്വന്തമാക്കിയത്. തമിഴ്‌നാടിന് പുറത്ത് കേരളത്തിലും ചിത്രത്തിന് ലഭിച്ച സ്വീകാര്യത കണ്ണഞ്ചിപ്പിക്കുന്നതാണ്. ഒരു തമിഴ് ചിത്രത്തിനും കിട്ടാത്ത അത്ര ഗ്രോസാണ് കേരളത്തിൽ നിന്നും നെൽസൺ ചിത്രം നേടിയത്. ചിത്രത്തിൽ വില്ലൻ റോളിൽ എത്തിയ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും കയ്യടി നേടി. ഇപ്പോഴിതാ ജയിലറിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് വിനായകൻ.

നിർമാതാക്കളായ സൺപിക്‌ചേഴ്‌സ് ആണ് വീഡിയോ പുറത്തുവിട്ടത്. മനസിലായോ.. നാൻ താൻ വർമൻ എന്ന് പറഞ്ഞാണ് വിനായകൻ തുടങ്ങുന്നത്. ജയിലറിലേക്ക് എത്തിയതിനെപറ്റിയും തന്റെ കഥാപാത്രം മികച്ചതാക്കാൻ രജനിസാർ സഹായിച്ചതിനെ കുറിച്ചും വിനായകൻ സംസാരിക്കുന്നുണ്ട്. തന്നെ പരിഗണിച്ച നെൽസണോട് നന്ദി പറയുന്നുമുണ്ട് വിനായകൻ.

Full View

വിനായകന്റെ വാക്കുകൾ

സിനിമയിലേക്ക് എന്നെ വിളിക്കുന്ന സമയത്ത് ഞാനൊരു കാട്ടിലായിരുന്നു. അവിടെ പതിനഞ്ച് ദിവസത്തോളം ഉണ്ടായിരുന്നു, റേഞ്ച് ഉണ്ടായിരുന്നില്ല. കാട്ടിൽ നിന്ന് കയറിയപ്പോൾ ഫോണിലേക്ക് മിസ്ഡ് കോൾ വന്നുകൊണ്ടേയിരിക്കുന്നു. എന്റെ മനേജർ എന്നെ വിളിച്ചു, കുറേ ആയി ഫോൺ വന്നുകൊണ്ടിരിക്കുന്നുവെന്ന് എന്നോട് പറഞ്ഞു, തിരിച്ചുവിളിച്ചപ്പോഴാണ് നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് എന്നെ വിളിച്ചതെന്ന് മനസ്സിലായത്. എനിക്ക് തിരിച്ചൊന്നും ചോദിക്കേണ്ടിവന്നിരുന്നില്ല, കാരണം രജനിസാറിന്റെ പടമല്ലേ.. നെൽസൺ കഥ എന്നോട് പറഞ്ഞു. ഞാൻ വില്ലനാണെന്നും പറഞ്ഞു.

രജനിസാറിനെ കുറിച്ച് എന്ത് പറയാൻ അയാൾക്ക് അങ്ങനെ ഒരു ഓറയുണ്ട്. തൊടാൻ പോലും കഴിയാതിരുന്ന ആ നിലയിലുള്ള ആൾ എന്നെ ചേർത്തു നിന്ന് അത്ര എനർജി തന്നു. വർമൻ എന്ന കഥാപാത്രം ഇത്ര മികച്ചതാവാനുള്ള ഒരേയൊരു കാരണം രജനിസാർ ആണ്. വർമൻ കഥാപാത്രം വീട്ടിൽ നിന്ന് പുറത്തുപോകാൻ പറ്റാത്ത രീതിയിൽ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ. ചിത്രത്തിലെ എല്ലാ രംഗങ്ങളും എനിക്ക് പ്രധാനമായിരുന്നു. ഉറങ്ങുന്ന രംഗം വരെ. ആ കഥാപാത്രം ശരീരത്തിൽ കയറിയാൽ പിന്നെ എന്ത് രംഗമാണെങ്കിലും സന്തോഷമായി ചെയ്യും. ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടസീൻ എന്ന് പറയാനാവില്ല. എല്ലാ സീക്വൻസും മികച്ചതായിരുന്നു.  നെൽസൻ, റൊമ്പ നൻട്രി പാ, നന്ദി പറയാൻ വാക്കുകളില്ല. രജനിസാർ മറക്കില്ല, നിർമാതാവ് കലാനിധിമാരൻ സാറിനും നന്ദി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News