ബിജെപിയെ തോല്‍പ്പിക്കാന്‍ കര്‍ഷകര്‍; അഞ്ച് സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും

കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കര്‍ഷക നേതാക്കളെത്തും.

Update: 2021-03-03 03:29 GMT

ഡൽഹി അതിർത്തികളിലെ കര്‍ഷക സമരം 98ആം ദിവസത്തിലേക്ക് കടക്കവേ പുതിയ സമര പ്രഖ്യാപനവുമായി സംയുക്ത കിസാൻ മോർച്ച. ബിജെപിക്കെതിരായ ക്യാമ്പയിനുമായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷക സംഘടനാ നേതാക്കൾ സന്ദർശനം നടത്തും.

കർഷക കൂട്ടായ്മകളും പൊതുപരിപാടികളും നടത്തി ബിജെപിയുടെ കർഷക വിരുദ്ധ നയങ്ങൾ തുറന്നു കാണിക്കുകയാണ് ലക്ഷ്യം. കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കര്‍ഷക നേതാക്കളെത്തും. മാർച്ച് 12ന് പശ്ചിമ ബംഗാളിൽ പര്യടനത്തിന് തുടക്കം കുറിക്കും. ബി.ജെ.പിയെ തോൽപ്പിക്കണമെന്ന് മാത്രമേ ജനങ്ങളോട് അഭ്യർഥിക്കൂ. ഏതെങ്കിലും പാർട്ടിക്കായി പ്രത്യേകമായി വോട്ട് ചോദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബിര്‍ സിങ് രജേവാള്‍ വ്യക്തമാക്കി.

Advertising
Advertising

മോദി സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ഷകരോട് ഇടപെട്ടതെന്ന് ജനങ്ങളുടെ മുന്‍പില്‍ തുറന്നുകാണിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്ന മോദി സര്‍ക്കാരിനെ വോട്ടെടുപ്പിലൂടെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് കർഷക നേതാക്കൾ കത്ത് അയക്കും.

മാര്‍ച്ച് 7ന് ഡൽഹി അതിർത്തികളിലും കുണ്ട്‍ലി - മനേസർ - പൽവാൽ ഹൈവേയിലും വാഹനങ്ങള്‍ തടയും. രാവിലെ 11 മുതൽ 5 മണിക്കൂറാണ് വാഹനങ്ങൾ തടയുക. ടോൾ പ്ലാസകളിൽ ടോൾ പിരിക്കുന്നതും തടയും. അന്ന് വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും കറുത്ത തലപ്പാവ് ധരിക്കാനും സംയുക്ത കിസാൻ മോർച്ച നിർദേശം നൽകി. വനിതാ ദിനമായ മാർച്ച് 8ന് സമരഭൂമികളുടെ നിയന്ത്രണം സ്ത്രീകള്‍ ഏറ്റെടുക്കും. മാർച്ച് 15ന് ട്രേഡ് യൂണിയനുകൾക്കൊപ്പം സ്വകാര്യവൽക്കരണ വിരുദ്ധ ദിനം ആചരിക്കും. വിവിധ വിപണികളിലെ വിളകളുടെ വിലയുടെ യാഥാർത്ഥ്യം വ്യക്തമാക്കാൻ ഇന്ത്യയിലുടനീളം എം‌എസ്‌പി ഡെലിവർ കാമ്പയിൻ ആരംഭിക്കാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു.

Tags:    

Similar News