ഫിഫ റാങ്കിങില്‍ ഖത്തര്‍ പിന്നോട്ട്
നിലവില്‍ 84 ാം സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍ 89 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഫിഫ റാങ്കിങില്‍ ഖത്തറിന്റെ നില പിന്നോട്ട്. നിലവില്‍ 84 ാം സ്ഥാനത്തുണ്ടായിരുന്ന ഖത്തര്‍ 89 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പുറമെയാണ് ഫിഫ റാങ്കിങില്‍ ഖത്തര്‍ പിന്നോട്ട് പോയത്.
അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ റാങ്കിങില്‍ 369 പോയിന്‍റാണ് ഖത്തറിനുള്ളത്. നേരത്തെ 84 ാം സ്ഥാനത്തായിരുന്ന ഖത്തര്‍ അഞ്ച് സ്ഥാനം പിറകോട്ട് പോയി 89 ാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ഫിഫ റാങ്കിങിലും പിന്നോട്ട് പോയതോടെ ഏഷ്യൻ റാങ്കിങിലും ഖത്തറിന് വീഴ്ച പറ്റി. നേരത്തെ എട്ടാം സ്ഥാനത്തിരുന്ന അന്നാബികള്‍ എന്നറിയപ്പെടുന്ന ഖത്തറിന്റെ മെറൂണ്‍ പട 10ാം സ്ഥാനത്താണ് പുതിയ പട്ടികയിൽ. ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ, ഉസ്ബെക്കിസ്ഥാൻ, യുഎഇ, സിറിയ, ചൈന എന്നിവരാണ് ഏഷ്യൻ റാങ്കിങിൽ ഒന്ന് മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ. ഈയിടെ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിൽ ഇറാനോടു സ്വന്തം നാട്ടിൽ വെച്ചും ഉസ്ബെക്കിസ്ഥാന് മുന്നിൽ എവേ മാച്ചിലും ഖത്തർ പരാജയപ്പെട്ടിരുന്നു. ഇതോടെ ഖത്തറിന്‍റെ ലോകകപ്പ് പ്രതീക്ഷയും അസ്തമിച്ചു. അതേസമയം, ഫിഫ റാങ്കിങിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഏറെ കാലമായി കൈവിട്ടു പോയിരുന്ന റാങ്കിങിലെ ഒന്നാം സ്ഥാനം ചിരവൈരികളായ അർജന്‍റീനയെ പിന്തള്ളിയാണ് നേടിയെടുത്തത്. ഇന്ത്യൻ ദേശീയ ടീം റാങ്കിങിൽ 101ാം സ്ഥാന ത്താണ്.