ജിസിസി റെയില്‍ നിര്‍മാണത്തോടെ എണ്‍പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍

Update: 2018-05-19 10:50 GMT
Editor : admin
ജിസിസി റെയില്‍ നിര്‍മാണത്തോടെ എണ്‍പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍

ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് വിലയിരുത്തല്‍

ആറ് ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. റെയില്‍വെ നിര്‍മാണം ആരംഭിക്കുന്നതോടെ എണ്‍പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ചേംബര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹീം നഖീം പറഞ്ഞു. റെയില്‍വെയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട പഠനങ്ങള്‍
പുരോഗമിക്കുകയാണ്.

Advertising
Advertising

വിവിധ മേഖലകളില്‍ നിരവധി തൊഴിലവസങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, സാമൂഹിക മേഖലകളെ പുഷ്ടിപ്പെടുത്തുന്നതാണ് ജിസിസി റെയില്‍വെ പദ്ധതി. പഠനം നടത്തുന്നതിന് വിദഗ്ധ കമ്പനികളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദമായ സാമ്പത്തിക, സാങ്കേതിക റിപ്പോര്‍ട്ടുണ്ടാക്കാന്‍ സമിതി രൂപവത്കരിച്ചു. റെയില്‍വേ ലൈനുകള്‍ കടന്നുപോകേണ്ട സ്ഥലങ്ങള്‍ നിര്‍ണയിക്കുകയും പദ്ധതി നടപ്പിലാക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. പദ്ധതിക്കാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശദമായ എന്‍ജിനീയറിങ് പ്ളാനുകള്‍ തയ്യാറാക്കലും ഇതിലുള്‍പ്പെടും.

റെയില്‍പാത കുവൈത്തില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം. പാത ദമാമിലൂടെ ബഹ്റൈനിലെത്തും. കിങ് ഫഹദ് കോസ് വേക്ക് സമാനമായി കടല്‍പാലം പണിതായിരിക്കും ഇത്. ദമാം പട്ടണത്തെ സല്‍വ പ്രവേശന കവാടം വഴി ഖത്തറുമായും ഖത്തറിനെ ബഹ്റൈനുമായി നിര്‍ദ്ദിഷ്ഠ ഖത്തര്‍, ബഹ്റൈന്‍ പാലവുമായും ബന്ധിപ്പിക്കും. യുഎഇയെ സൗദിയുമായി ബന്ധിപ്പിക്കുന്നത് ബത്ഹ പ്രവേശന കവാടം വഴിയാണ്. അവിടെ നിന്ന് ഒമാനിലെത്തും. സോഹാര്‍ വഴിയാണ് മസ്കത്തിനെ ബന്ധിപ്പിക്കുക. 2116 കിലാമീറ്ററാണ് പാതയുടെ നീളം. ഇതില്‍ 663 കിലോമീറ്റര്‍ സൗദിയിലാണ്.
ഗ്രൗണ്ട് ജോലികള്‍ക്ക് മൊത്തം 15.4 ബില്യണ്‍ ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യാത്ര ട്രെയിനുകളുടെ സ്പീഡ് മണിക്കൂറില്‍ 220 കിലോമീറ്ററും ചരക്ക് ട്രെയിനുകളുടേത് 80-120 കിലോമീറ്ററുമായി നിര്‍ണയിച്ചിട്ടുണ്ട്. വൈദ്യുതിക്ക് ഡീസലായിരിക്കും ഉപയോഗിക്കുക. റെയില്‍പാതകള്‍, സിഗ്നല്‍, വാര്‍ത്താവിനിമയ, ഓപറേഷന്‍, റിപ്പയറിങ് സംവിധാനങ്ങള്‍ ലോകാടിസ്ഥാനത്തില്‍ നൂതനവും മികച്ചതുമാകുമെന്നും അബ്ദുറഹീം നഖീം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News