മലയാളി സമൂഹത്തിന് മറക്കാനാകാത്ത രാവ് സമ്മാനിച്ച് പ്രവാസോത്സവം
സംഗീതത്തിന്റെയും നര്‍മത്തിന്റെയും പെരുമഴ തീര്‍ത്ത രാവ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി
സലാലയിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത രാവ് സമ്മാനിച്ച് മീഡിയവണ്‍ പ്രവാസോത്സവം. സംഗീതത്തിന്റെയും നര്‍മത്തിന്റെയും പെരുമഴ തീര്‍ത്ത രാവ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഒമാനിലെ സലാലയില്‍ ഏറ്റവും വലിയ മലയാളി സദസ്സിനാണ് ഇത്തീനിലെ മുനിസിപ്പൽ മൈതാനം സാക്ഷ്യം വഹിച്ചത്. സംഗീത രാവിന് ഹാസ്യത്തിന്റെ മേന്പൊടി കൂടി ചേര്‍ന്നതോടെ പ്രവാസോത്സവം സദസ് ഏറ്റെടുത്തു. വിധു പ്രതാപ്,കണ്ണൂർ ഷരീഫ്, സുമി അരവിന്ദ്, ശ്രേയ ,സലീഷ് സുരഭി ലക്ഷി,വിനോദ് കോവൂർ എന്നിവർ ചേർന്ന് പ്രേക്ഷകമനസ്സിൽ സംഗീതത്തിന്റെയും നർമ്മത്തിന്റെയും പെരുമഴ തീർക്കുകയായിരുന്നു. പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കിയ ഷോ പ്രവാസി മലയാളിയെ ഗൃഹാതുര ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
സദാ വാലി ശൈഖ് മുൻദിർ ബിൻ അഹമദ് അൽ മർഹൂൻ പ്രവാസോത്സവം ഉദ്ഘാടനം ചെയ്തു. മീഡിയവൺ ഡെപ്യുട്ടി സി.ഇ.ഒ എം.സാജിദ്, മീഡിയവൺ ഡയറക്ടർ പി.കെ അബ്ദുൽ റസാഖ്, മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്‌ടർ മുഹമ്മദ് റോഷൻ, ഗൾഫ് ടെക് ഗ്രൂപ്പ് ജനറൽ മാനേജർ കെ.മുഹമ്മദ് സാദിഖ്, അബൂ തഹനൂൻ എം.ഡി ഒ.അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. വിവിധ മേഖലകളിലെ മുതിർന്ന പ്രവാസികളെ ചടങ്ങിൽ ആദരിച്ചു.