അനുവാദമില്ലാത്ത സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത് ഗൗരവമായി കാണുമെന്ന് കുവൈത്ത്

Update: 2018-05-26 11:44 GMT
Editor : admin
അനുവാദമില്ലാത്ത സ്ഥലങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നത് ഗൗരവമായി കാണുമെന്ന് കുവൈത്ത്
Advertising

ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളും

രാജ്യത്ത് ചിത്രം പകര്‍ത്താന്‍ അനുവാദമില്ലാത്ത സ്ഥലങ്ങളുടെയും സഥാപനങ്ങളുടെയും പടങ്ങള്‍ എടുക്കുന്നത് ഗൗരവമായി കാണുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരം മേഖലകളില്‍നിന്ന് ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് വ്യക്തമാക്കി.

കുവൈറ്റ് അമീറിന്റേതുള്‍പ്പെടെ അമീരി പാലസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സുരക്ഷാ വകുപ്പ് കെട്ടിടങ്ങള്‍, സൈനിക ഓഫീസുകളും സ്ഥാപനങ്ങളും, പെട്രോളിയം ഉല്‍പാദന കേന്ദ്രങ്ങളും സ്ഥാപനങ്ങളും, ആരാധനാലയങ്ങള്‍, പള്ളികള്‍, പ്രധാന ഷോപ്പിങ് സെന്ററുകള്‍, വിവിധ സുരക്ഷാ കേന്ദ്രങ്ങള്‍ എന്നിവയുടെ പടങ്ങളും വിഡിയോയും പകര്‍ത്തുന്നത് സുരക്ഷാ നിയമ പ്രകാരം കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പ് വകവയ്ക്കാതെ ഇത്തരം മേഖലകളില്‍നിന്ന് ചിത്രം പകര്‍ത്തുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാമറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവക്ക് പുറമെ ഏത് സംവിധാനം ഉപയോഗിച്ച് ഇത്തരം പടങ്ങള്‍ പകര്‍ത്തിയാലും നടപടിയുണ്ടാകും. യുവാക്കളുടെ ഇടയില്‍ പ്രചാരത്തിലുള്ള 'പോക്കി മോന്‍'എന്ന ഗെയിംസ് ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുന്നതിനും വിലക്കുണ്ട്. അതേസമയം, അമീരി പാലസ്, സൈനിക താവളങ്ങള്‍, എണ്ണ ഖനന പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അനുവാദമില്ലാതെ അടുക്കുന്നത് ശക്തമായി നിരീക്ഷിക്കുമെന്നും സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ ഫഹദ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News