യമനില്‍ സൈനിക നടപടിക്ക് നല്‍കുന്ന പിന്തുണ തുടരും- അറബ് സഖ്യസേന

നിലവിലെ സാഹചര്യത്തില്‍ യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു

Update: 2018-11-10 17:33 GMT
Advertising

യമനില്‍ സൈനിക നടപടിക്ക് നല്‍കുന്ന പിന്തുണ തുടരുമെന്ന് അറബ് സഖ്യസേന. ഹൂതി മിസൈലുകളുടെ ഭീഷണി അവസാനിക്കുമെന്ന് യു.എന്‍ ഉറപ്പുവരുത്തണമെന്നും സഖ്യസേന ആവശ്യപ്പെട്ടു. സ്വയം പര്യാപ്തമായതിനാല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നത് നിര്‍ത്താന്‍ സൌദി സഖ്യസേന അമേരിക്കയോട് ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍‌ ഹൂതി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിന്മാറേണ്ടെന്ന നിലപാടിലാണ് അറബ് സഖ്യസേന. നിലവില്‍ ഹൂതികള്‍ക്കെരിതെ യമന്‍ സൈന്യം നടത്തുന്ന നടപടികളുടെ ഭാഗമായുള്ള സൈനിക സഹായം തുടരുമെന്നും സഖ്യസേന വ്യക്തമാക്കി. അതേസമയം സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറക്കാന്‍ അമേരിക്ക നല്‍കിവന്നിരുന്ന സഹായം നിര്‍ത്താന്‍ സഖ്യസേന അമേരിക്കയോട് ആവശ്യപ്പെട്ടു. സഖ്യസേനയിലെ വിവിധ രാഷ്ട്രങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തത്. ഇന്ധനം നിറക്കാനുള്ള സാങ്കേതികവിദ്യയില്‍ സഖ്യസേന സ്വയംപര്യാപ്തമാണെന്നതിനാലാണ് ഈ അഭ്യര്‍ഥന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ഇന്ധനം നിറക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്ക് സാധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമനിലെ സാധാരണക്കാര്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ ഉറപ്പുവരുത്തണമെന്നും സഖ്യസേന അഭ്യര്‍ഥിച്ചു.

Tags:    

Similar News