പൗരത്വ നിയമ ഭേദഗതി അനീതിയാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്
മുസ്ലിംകളൊഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണ്
ഇന്ത്യൻ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി അനീതിയാണെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ് . മുസ്ലിംകളൊഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനപരമാണ്. നിയമം പിൻവലിക്കണമെന്ന് ഇന്ത്യയോട് ബഹ്റൈന്‍ പാര്‍ലമെന്റ് അഭ്യര്‍ഥിച്ചു.
പൗരത്വ ഭേദഗതി നിയമം നിലവില്‍ ഇന്ത്യയില്‍ ജീവിച്ചു കൊണ്ടിരിക്കുന്ന പൗരന്മാരുടെ പൗരത്വം ഇല്ലാതാക്കാനും സാധ്യതയൊരുക്കുമെന്നത് ആശങ്കാജനകമാണെന്ന് ബഹ്റൈൻ പാർലമെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി .ഇന്ത്യയില്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയും അന്താരാഷ്ട്ര സമൂഹം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.
ഇന്ത്യയുടെ പൗരാണികമായ പാരമ്പര്യം സഹിഷ്ണുതയുടെതും സഹവർത്തിത്വത്തിന്റെതുമാണ്. മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന രീതിയാണ് നേരത്തെ തന്നെ ഇന്ത്യന്‍ സംസ്കാരമായി ലോകത്ത് പ്രചുരപ്രചാരം നേടിയിട്ടുള്ളത്. അതിനാല്‍ പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നും മുസ്ലിം പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോവണമെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിനോട് പാര്‍ലമെന്റ് അഭ്യര്‍ഥിച്ചു. ഇന്ത്യയും അറബ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.