യു.എ.ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 21 ആയി; ഖത്തറിലും കൊറോണ

ഖത്തറില്‍ ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

Update: 2020-02-29 14:33 GMT

കൊറോണ പടരുന്നത് തടയാന്‍ ഗൾഫ് രാജ്യങ്ങൾ നിയന്ത്രണ നടപടികൾ ശക്തമാക്കി. യു.എ.ഇയിൽ നഴ്സറികൾ നാളെ മുതൽ അടച്ചിടാൻ തീരുമാനിച്ചു. ഖത്തറില്‍ ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ നിന്ന് ഖത്തറില്‍ തിരിച്ചെത്തിയ 36കാരനിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഖത്തറില്‍ ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

യു.എ.ഇയിൽ രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 21 ആയി. അന്താരാഷ്ട്ര സൈക്കിളോട്ട മൽസരത്തിന് എത്തിയ 170 ഓളം കായിക താരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആർക്കും കൊറോണയില്ലെന്ന് തെളിഞ്ഞു. മുൻകരുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മുഴുവൻ നഴ്സറി സ്ഥാപനങ്ങളും നാളെ മുതൽ അടച്ചിടും. സ്റ്റഡി ടൂർ ഉൾപ്പെടെ എല്ലാ പരിപാടികളും റദ്ദാക്കാൻ യു.എ.ഇ വിദ്യാലയങ്ങൾക്ക് നിർദേശം നൽകി. ബഹ്റൈനിൽ അടുത്ത രണ്ടാഴ്ചക്കാലം ഒത്തുചേരലുകൾ ഒഴിവാക്കാൻ എല്ലാ കൂട്ടായ്മകൾക്കും നിർദേശം നൽകി. കുവൈത്തിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേധയമാണ്.

Advertising
Advertising

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് സൌദിയിലേക്ക് സന്ദര്‍ശന വിസാ വിലക്കില്ലെങ്കിലും വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് മണിക്കൂറുകള്‍ പിന്നിട്ടാണ് പുറത്ത് കടക്കാനാകുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളാണ് കാരണം.

അതിനിടെ പശ്ചിമേഷ്യയിൽ കൊറോണ ഏറ്റവും കൂടുതൽ ഭീതി വിതച്ച ഇറാന് സഹായം നൽകാൻ ഒരുക്കമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ അറിയിച്ചു. ഇറാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല. കൊറോണ ഭീതിയെ തുടർന്ന് എണ്ണ, ഓഹരി വിപണികളിൽ തിരിച്ചടി തുടരുകയാണ്.

Tags:    

Similar News