സൗദി-ഇന്ത്യ യാത്രാ പ്രശ്‌നം; എംബസി ഇടപെടലുകൾ ശക്തമാക്കി

ചർച്ചകൾ പുരോഗമിച്ച് വരികയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു.

Update: 2020-11-19 04:58 GMT
Advertising

സൗദി - ഇന്ത്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടലുകൾ ശക്തമാക്കി. സൗദിയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അധികൃതരുമായി എംബസി അധികൃതർ ഇന്നും ചർച്ച നടത്തി. ചർച്ചകൾ പുരോഗമിച്ച് വരികയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും എംബസി വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവെച്ച അന്തർദേശീയ വിമാന സർവ്വീസുകളിൽ പലതും ഇതിനോടകം തന്നെ സൗദി അറേബ്യ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതലാണെന്ന കാരണത്താൽ സൗദിയിലേക്കുളള വിമാന സർവ്വീസിന് ഇത് വരെ അനുമതി ലഭിച്ചിട്ടില്ല. നിരവധി ഇന്ത്യൻ പ്രവാസികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസി ശക്തമായ ഇടപെടലുകളും ചർച്ചകളും നടത്തിവരികയാണെന്ന് രണ്ടാഴ്ച മുമ്പ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ തുടർച്ചയായി റിയാദിലെ ഇന്ത്യൻ എംബസിയിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. റാം പ്രസാദ് ഇന്ന് സൗദി സിവിൽ ഏവിയേഷൻ ഓഫ് ജനറൽ അതോറിറ്റി അധികൃതരുമായി കൂടികാഴ്ച നടത്തി. ചർച്ചകൾ പുരോഗമിച്ച് വരികയാണെന്നും, ഗാക്ക അധികൃതർക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നുമാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകേണ്ടത് ആരോഗ്യ മന്ത്രാലയത്തിൽ നിന്നാണ്. അതിനാൽ തന്നെ ആരോഗ്യ മന്ത്രാലയവുമായും എംബസി അധികൃതർ ചർച്ചകൾ നടത്തി വരികയാണ്. വൈകാതെ വിമാന സർവ്വീസുകൾ പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എംബസി വൃത്തങ്ങൾ അറിയിച്ചു.

Full View
Tags:    

Similar News