ബഹ്റൈനിൽ കോവിഡ് പ്രതിരോധം ശക്തമാക്കും; മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്ന് കാബിനറ്റ്
ബഹ്റൈനിൽ കോവിഡ് വ്യാപന തോത് ഉയർന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗം പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തി
ബഹ്റൈനിൽ കോവിഡ് വ്യാപന തോത് ഉയർന്ന സാഹചര്യത്തില്‍ മന്ത്രിസഭായോഗം പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തി.
ഒറ്റക്കെട്ടായി കോവിഡിനെ നേരിടാന്‍ വ്യക്തികളും കുടുംബങ്ങളും സജ്ജമാകണമെന്ന് കാബിനറ്റ് നിർദേശിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിന് മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന മെഡിക്കല്‍ ടീം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കാബിനറ്റ് യോഗം അനുമോദിച്ചു.
രോഗബാധയെ ചെറുക്കുന്നതിന് വാക്സിനുകൾ രാജ്യത്ത് ഫലപ്രദമാകുന്നുണ്ടെന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വാക്സിനേഷൻ കാമ്പയിൻ ശക്തിപ്പെടുത്തും. 99 പോസിറ്റീവ് കേസുകളും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർക്കാണെന്ന് അധിക്യതർ വ്യക്തമാക്കിയിരുന്നു. മാർച്ച് മാസം 91 ശതമാനം കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് കുടുംബ സംഗമങ്ങളിൽ നിന്നായതിനാൽ കൂടിച്ചേരലുകൾ കർശനമായി വിലക്കിയിട്ടുണ്ട്.
1047 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 331 പേരാണ് പ്രവാസികൾ. 852 പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചിട്ടുണ്ട്. രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞ നാല് പേർ കൂടി ഇന്ന് മരിച്ചു. 536 കോവിഡ് മരണങ്ങളാണ് ഇതുവരെയായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.