ബഹ്റൈനിലെ കോവിഡ് പ്രതിരോധ നടപടികൾ കർക്കശമാക്കി പോലീസ്
സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും മുൻനിർത്തിയാണ് പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതെന്ന് പോലീസ് ഡയരക്ടറേറ്റുകൾ വ്യക്തമാക്കി.
ബഹ്റൈനിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർക്കശമാക്കി. പ്രതിദിന പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് പോലീസ് ആവശ്യപ്പെട്ടു.
റമദാനിൽ നടപടികൾ കൂടുതൽ കർക്കശമാക്കുന്നതിന്‍റെ ഭാഗമായി രാജ്യമെങ്ങും ആഭ്യന്തര മന്ത്രാലയം പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്. റമദാനിൽ ഒരുമിച്ചു കൂടലുകൾ ഒഴിവാക്കുന്നതിനും പരസ്പര സന്ദർശനങ്ങൾ മാറ്റിവെക്കുന്നതിനും അധികൃതർ കർശന നിർദേശം നൽകിയിരുന്നു. പള്ളികളിൽ കോവിഡ് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വീഴ്ചകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവും മുൻനിർത്തിയാണ് പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതെന്ന് പോലീസ് ഡയരക്ടറേറ്റുകൾ വ്യക്തമാക്കി. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന്‍റെ പേരിൽ ഇത് വരെയായി 71,000 പേർക്കെതിരെ നടപടിയെടുത്തതായി പൊലീസ് പട്രോളിങ് വിഭാഗം അറിയിച്ചു.
കോവിഡ് പ്രതിരോധ ആരോഗ്യ സമിതിയുടെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ രാജ്യത്തിന്‍റെ നാല് ഗവർണറേറ്റുകളിലും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിന്‍റെ പേരിൽ 8960 പേർക്കെതിരെ നടപടികൾ സ്വീകരിച്ചു. 8383 ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയതായും അധിക്യതർ അറിയിച്ചു.