Editor - സിറാà´àµ പളàµà´³à´¿à´àµà´à´°
à´®àµà´¡à´¿à´¯à´µàµº ബഹàµà´±àµàµ» à´¬àµà´¯àµà´±àµà´¯à´¿àµ½ റിപàµà´ªàµàµ¼à´àµà´àµ¼. നിരവധി വർഷമായി à´¸àµà´µà´¨à´ à´¤àµà´à´°àµà´¨àµà´¨àµ.
ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ മന്ത്രാലയത്തിന് അർഥപൂർണമായ ബന്ധമാണുള്ളതെന്ന് ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മിഡിലീസ്റ്റ് റിജിയണൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരിയുമായി ഓൺലൈനിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ലോകാരോഗ്യ സംഘടനയുടെ ബഹ്റൈൻ പ്രതിനിധിയായി ഡോ. തസ്നീം അതാതിറ ചാർജെടുത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. മിഡിലീസ്റ്റിലെ ലോകാരോഗ്യ സംഘടനയുടെ റീജിയണൽ പ്രതിനിധിയായി കഴിഞ്ഞ ദിവസം അവർ ചുമതലയേറ്റ് പ്രവർത്തനമാരംഭിച്ചു. ലോകാരോഗ്യ സംഘടനയുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധം സാധ്യമാക്കാൻ ഇതുപകരിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന നൽകുന്ന നിർദേശങ്ങൾ അപ്പപ്പോൾ നടപ്പാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ബഹ്റൈൻ. വരും ദിനങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ അതാതിറയുടെ നിയമനം വഴിയൊരുക്കുമെന്നും അവർ ശുഭാപ്തി പ്രകടിപ്പിച്ചു.