വാഹനത്തിലെത്തി റോഡിൽ മാലിന്യം തള്ളാമെന്ന് കരുതേണ്ട!; 300 ദിനാർ വരെ പിഴ ചുമത്താൻ ബഹ്‌റൈൻ
നിർദേശവുമായി മുനിസിപ്പൽ കൗൺസിൽ
മനാമ: ബഹ്‌റൈനിലെ റോഡുകളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി പുതിയ നിർദേശം മുന്നോട്ടുവെച്ച് മുനിസിപ്പൽ കൗൺസിൽ. വാഹനത്തിലെത്തി സിഗരറ്റ് കുറ്റികൾ, ഭക്ഷണ പാഴ്‌സലുകൾ, പാനീയ ടിന്നുകൾ എന്നിവ തള്ളുന്നവരെ കാമറ മുഖേന കണ്ടെത്താനും ഉടൻ തന്നെ 300 ദിനാർ പിഴ ചുമത്താനുമാണ് നിർദേശം.
സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫും മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറും ചേർന്നാണ് നിർദേശം സമർപ്പിച്ചത്. 2019 ലെ ശുചിത്വ നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട്, 2014 ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ബൈലോകളിൽ നിയമലംഘനങ്ങൾ ചേർക്കണമെന്നാണ് ആവശ്യം.
രാജ്യത്തുടനീളം ഹൈടെക് ട്രാഫിക് കാമറകൾ സ്ഥാപിക്കാൻ ബഹ്‌റൈൻ തയ്യാറെടുക്കുന്നതിനിടെയാണ് നിർദേശം. മാലിന്യം തള്ളൽ, സുരക്ഷിതമല്ലാത്ത ലോഡിംഗ്, ലൈൻ ഡിസിപ്ലിൻ തെറ്റിക്കൽ തുടങ്ങിയ ലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്താൻ വഴിയൊരുക്കുന്നതാണ് കാമറകൾ.