ഏജന്‍റുമാര്‍ തടവിലാക്കിയ മലയാളി വീട്ടമ്മയെ മോചിപ്പിച്ചു

അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എംബസിക്ക് കത്തയച്ചിരുന്നു

Update: 2023-07-13 18:25 GMT

ഗാർഹിക ജോലിക്കായി എത്തിച്ച ശേഷം ഏജൻറുമാർ ബഹ്റൈനിൽ വീട്ടുതടങ്കലിലാക്കിയ വീട്ടമ്മയെ ഇന്ത്യൻ എംബസിയുടെയും പോലീസിന്റെയും സഹായത്തോടെ നാട്ടിലേക്കയച്ചു.

അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് എംബസിക്ക് കത്തയച്ചിരുന്നു. 

ബഹ്റൈനിൽ വീട്ടുജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയായ നിർധന കുടുംബത്തിലെ വീട്ടമ്മയെ ജൂൺ മാസത്തിൽ വീട്ട് ജോലിക്കായി ഷിഹാബ് ,വിഗ്നേഷ് ബാബു എന്നിവർ ചേർന്ന് ബഹ് റൈനിലേക്ക് കൊണ്ടുവന്നത്. 

ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്ക് നിയോഗിച്ചെങ്കിലും 45 ദിവസം ജോലി ചെയ്ത വീട്ടമ്മ രോഗിയായി. ബിപി കൂടുകയും ശരീരമാസകലം നീര് വെക്കുകയും ചെയ്തു. ഛർദിയും മറ്റും കലശലായതിനെ തുടർന്ന് വീട്ടമ്മയെ ഏജൻറുമാർ മറ്റൊരു മുറിയിലേക്ക് മാറ്റുകയായിരുന്നു.

Advertising
Advertising

ഭക്ഷണമോ, മരുന്നുകളോ ലഭിക്കാതെ ബുദ്ധിമുട്ടിയ വീട്ടമ്മ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. നാട്ടിലേക്ക് തിരികെ പോകണമെന്ന് പറഞ്ഞപ്പോൾ രണ്ട് ലക്ഷം രൂപ നൽകണമെന്നായി ആവശ്യം. 

കുടുംബം വിവരങ്ങൾ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം വിഷയത്തിൽ ഇടപെട്ടു. 

ഐവൈസിസി ഭാരവാഹിയായ ബേസിൽ നെല്ലിമറ്റത്തെ ബന്ധപ്പെടുകയും അദ്ദേഹം പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കോഡിനേറ്റർ സുധീർ തിരുനിലത്തിനെ വിവരമറിയിക്കുകയും ചെയ്തു. 

സുധീർ തിരുനിലത്ത് എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കി. ബുധനാഴ്ച രാത്രിയിലെ വിമാനത്തിൽ വീട്ടമ്മയെ നാട്ടിലേക്കയച്ചു.

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ നോർക്കയുമായും, രജിസ്റ്റേർഡ് ഏജൻസികളും വഴി രജിസ്റ്റർ ചെയ്ത് നിയമപരമായി വിസയെടുത്ത് പോകണമെന്നും അനധികൃത ഏജൻറുമാരുടെ തട്ടിപ്പിൽ കുടുങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News