കുവൈത്ത് ലേബർ മാർക്കറ്റിൽ 32 ലക്ഷം തൊഴിലാളികൾ
പ്രവാസികളുടെ എണ്ണത്തിലും വർധന
കുവൈത്ത് സിറ്റി; കുവൈത്ത് ലേബർ മാർക്കറ്റിലെ തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനത്തിന്റെ വർധന. മൊത്തം 32 ലക്ഷം ജോലിക്കാരാണ് 2025 ൽ കുവൈത്ത് ലേബർ മാർക്കറ്റിലുള്ളത്. 2024 ൽ ഇത് 29.4 ലക്ഷമായിരുന്നു. ഇതിൽ 885,000 പേർ ആഭ്യന്തര തൊഴിലാളികളാണ്. ഡൊമസ്റ്റിക് സെക്ടർ ഒഴികെയുള്ള തൊഴിലാളികളുടെ എണ്ണം 23 ലക്ഷമാണ്. ഇതിൽ 6.3 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ആണ് റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുന്നത്.
പൊതു മേഖലയിൽ 75 ശതമാനം കുവൈത്ത് പൗരൻമാരും 24 ശതമാനം പ്രവാസികളും ഉൾപ്പെടുന്നുണ്ട്. കുവൈത്ത് തൊഴിലാളികൾ കൂടുതൽ പബ്ലിക് അഡ്മിനിസ്ട്രേഷൻ, പ്രതിരോധം, സാമൂഹ്യസുരക്ഷ, റിയൽ എസ്റ്റേറ്റ്, മറ്റു ബിസിനസ് മേഖലകൾ എന്നിവയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സ്വകാര്യമേഖലയിൽ മൊത്തവ്യാപാരം മറ്റു ധനകാര്യ ഇടപാടുകൾ എന്നീ മേഖലയിലാണ് കുവൈത്തികൾ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൊതു മേഖലയിൽ 385,100 കുവൈത്തികൾ അഡ്മിനിസ്ട്രേഷൻ , സാമൂഹ്യസുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലും 33,500 റിയൽ എസ്റ്റേറ്റ്, റെന്റൽ മേഖലയിലും, 11,500 പേർ മൊത്ത വ്യാപാരത്തിലും, 10,700 പേർ ഫിനാൻസ് മേഖലയിലുമാണ്. മറ്റുള്ളവർ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നു.
കുവൈത്തി തൊഴിലാളികളിൽ 165,144 പേർ ബിരുദധാരികളാണ്. 6,357 മാസ്റ്റേഴ്സ് ബിരുദമുള്ളവരും 5,026 ഡോക്ടറേറ്റ് നേടിയവരുമാണ്. കുവൈത്തികളല്ലാത്തവരിൽ 123,180 ബിരുദധാരികളും 4,569 മാസ്റ്റേഴ്സ് ബിരുദമുള്ളവരും 1,714 ഡോക്ടർ ബിരുദധാരികളുമാണ്.