എ320 അടിയന്തര അറ്റകുറ്റപ്പണി നിർദേശം: കുവൈത്തിലും വിമാനങ്ങൾ വൈകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

സോഫ്റ്റ്‌വെയർ ഉപകരണങ്ങളിൽ അപ്ഡേറ്റുകൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് എയർവേയ്‌സ്‌

Update: 2025-11-29 09:34 GMT

കുവൈത്ത് സിറ്റി: എ320 വിമാനങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി നിർദേശമുള്ളതിനാൽ കുവൈത്തിലും വിമാനങ്ങൾ വൈകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി അറിയിച്ചു. എയർബസ് പുറപ്പെടുവിച്ച സാങ്കേതിക ബുള്ളറ്റിൻ അനുസരിച്ച് അതോറിറ്റി നടപടിയെടുക്കുകയാണെന്നും വ്യക്തമാക്കി.

എയർബസുമായി ഏകോപിപ്പിച്ച് സോഫ്റ്റ്വെയർ ഉപകരണങ്ങളിൽ അപ്ഡേറ്റുകൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് എയർവേയ്സും അറിയിച്ചു. ഇത് വിവിധ വിമാനങ്ങളുടെ കാലതാമസത്തിന് കാരണമാകുമെന്നും അറിയിച്ചു.

Advertising
Advertising

ലോകമെമ്പാടുമുള്ള എ320 വിമാനങ്ങളുടെ പകുതിയിലധികം വിമാനങ്ങളെയും തിരിച്ചുവിളിക്കുന്ന സാഹചര്യത്തിലാണ് നടപടി. കമ്പനിയുടെ 55 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുകളിൽ ഒന്നാണ് ഇപ്പോൾ നടക്കുന്നത്. 6,000 എ320 വിമാനങ്ങൾ നിർബന്ധമായും അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്ന് എയർബസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.

ആഗോളതലത്തിൽ 350-ലധികം ഓപ്പറേറ്റർമാരെ ബാധിക്കുന്നതാണ് തീരുമാനം. യുഎസ്സിലെ വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ വാരാന്ത്യത്തിലാണ് നടപടി.

നിർദേശം പുറപ്പെടുവിച്ച സമയത്ത്, ലോകമെമ്പാടുമായി ഏകദേശം 3,000 എ320 വിമാനങ്ങൾ പറക്കുന്നുണ്ടായിരുന്നു. മുമ്പത്തെ സോഫ്റ്റ്വെയറിലേക്ക് തന്നെ മാറുന്നതാണ് പ്രധാന തീരുമാനമെന്നാണ് ബുള്ളറ്റിനിൽ പറയുന്നത്. ഇത് ലളിതമാണെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ വിമാനങ്ങൾ സാധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇത് പൂർത്തിയാക്കണം. അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലേക്കുള്ള പരിമിത ഫെറി വിമാനങ്ങൾക്ക് മാത്രമാണ് ഇതിൽ നിന്ന് ഇളവുണ്ടാകുക.

തിരിച്ചുവിളിക്കൽ ലോകമെമ്പാടും തടസ്സമുണ്ടാക്കുന്നതിനാൽ, വിവിധ വിമാനക്കമ്പനികൾ പ്രവർത്തന ആഘാതം വിലയിരുത്തുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News