ഇറാൻ ആക്രമണം: കുവൈത്തിൽ ഒരു മരണം, 32 പേർക്ക് പരിക്ക്
അൽ അദാൻ ആശുപത്രിയിൽ ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ ഒരു മരണം. അൽ-അദാൻ ആശുപത്രിയിൽ ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്.. പരിക്കേറ്റ 32 പേർക്ക് ചികിത്സ നൽകുന്നതായും അധികൃതർ വ്യക്തമാക്കി. മെഡിക്കൽ സംഘം ജാഗ്രതയോടെ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം കുവൈത്ത് വ്യോമ പ്രതിരോധ സേന 97 ബാലിസ്റ്റിക് മിസൈലുകളും 283 ഡ്രോണുകളും തടഞ്ഞ് നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇടപെടലിനിടെ അവശിഷ്ടങ്ങൾ ചില സ്ഥലങ്ങളിൽ പതിച്ചതോടെ ചെറിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡ്രോൺ കഷ്ണങ്ങൾ വീണതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ താൽക്കാലികമായി വൈദ്യുതി തടസ്സപ്പെട്ടു. വൈദ്യുതി പുനഃസ്ഥാപിക്കാൻ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി, ജല സേവനങ്ങൾ നിയന്ത്രണത്തിലാണെന്നും നിരീക്ഷണം തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറക്കാനുള്ള നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്ഥിതി സാധാരണ നിലയിലാകുന്ന സാഹചര്യത്തിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള ഒരുക്കം തുടരുകയാണ്.
അതേസമയം, കുവൈത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ സാന്നിധ്യം 30 ശതമാനത്തിൽ കൂടരുതെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നാളെ മുതൽ അടുത്ത അറിയിപ്പ് വരെ തീരുമാനം പ്രാബല്യത്തിലുണ്ടാകും. ഓരോ സ്ഥാപനവും ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ ശതമാനം നിശ്ചയിക്കണം. സർക്കാർ പ്രവർത്തനം ക്രമീകരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനം.