65-ാമത് ദേശീയ ദിനാഘോഷ നിറവിൽ കുവൈത്ത്
ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് ദേശീയ പതാകകളുമായി നിരത്തുകളിൽ അണിനിരന്നത്.
കുവൈത്ത് സിറ്റി: ആഹ്ലാദവും ആഘോഷവുമായി കുവൈത്തിൽ 65ാമത് ദേശീയ ദിനാഘോഷങ്ങൾ സമുചിതമായി നടന്നു. നാടും നഗരവും ആഘോഷ നിറങ്ങളിൽ മുങ്ങിയപ്പോൾ ആയിരക്കണക്കിന് സ്വദേശികളും പ്രവാസികളുമാണ് ദേശീയ പതാകകളുമായി നിരത്തുകളിൽ അണിനിരന്നത്. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും പതാക വീശി നീങ്ങിയ ജനക്കൂട്ടം രാജ്യത്തെ ഉത്സവാന്തരീക്ഷത്തിലാക്കി. പാതയോരങ്ങളും പാലങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും ചിത്രങ്ങളാലും വർണ്ണാഭമായ ദീപാലങ്കാരങ്ങളാലും അലങ്കരിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ടവേഴ്‌സിന് സമീപം എയർ ഷോയും സൈനിക പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും പ്രത്യേക ഓഫറുകളും ദീപാലങ്കാരങ്ങളുമായി ഈ ആഘോഷങ്ങളിൽ പങ്കുചേർന്നു.
1961ൽ സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണയ്ക്കായി 65ാമത് ദേശീയ ദിനവും, 1991-ലെ ഇറാഖ് അധിനിവേശത്തിൽ നിന്നുള്ള മോചനത്തിന്റെ ഓർമ്മ പുതുക്കി 35-ാമത് വിമോചന ദിനവുമാണ് ഫെബ്രുവരി 25, 26 തീയതികളിലായി രാജ്യം ആഘോഷിക്കുന്നത്.