65-ാമത് ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങി കുവൈത്ത്
ആഘോഷങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് കുവൈത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്
കുവൈത്ത് സിറ്റി: കുവൈത്ത് നാളെ അറുപത്തിയഞ്ചാമത് ദേശീയ ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. 1950ൽ ശൈഖ് അബ്ദുള്ള അൽ സാലിം അസ്സബാഹ് ഭരണമേറ്റതിന്റെയും, പിന്നീട് 1961ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് കുവൈത്ത് സ്വതന്ത്രമായതിന്റെയും സ്മരണ പുതുക്കിയാണ് ഫെബ്രുവരി 25 ദേശീയ ദിനമായി ആഘോഷിക്കുന്നത്. പ്രവാസികളും സ്വദേശികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ദിനത്തിൽ കുവൈത്തിന്റെ ചരിത്രവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് രാജ്യമുടനീളം സംഘടിപ്പിക്കുന്നത്. ഇത്തവണ റമദാനിലാണ് ആഘോഷങ്ങൾ എന്ന പ്രത്യേകതയുമുണ്ട്.
എന്നാൽ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കുവൈത്ത് മുനിസിപ്പാലിറ്റി ജനങ്ങൾക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ റോഡുകളിലും പാർക്കുകളിലും മാലിന്യം വലിച്ചെറിയരുതെന്നും പൊതുശുചിത്വം പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. അപകടങ്ങൾക്ക് കാരണമാകുന്ന വാട്ടർ ഗണ്ണുകൾ , വാട്ടർ ബലൂണുകൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും, രാജ്യത്തിന്റെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരവാദിത്തത്തോടെ ആഘോഷങ്ങളിൽ പങ്കുചേരണമെന്നും മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.