കുവൈത്തിൽ നിരവധി യു.എസ് സൈനിക വിമാനങ്ങൾ തകർന്നുവീണു: കുവൈത്ത് പ്രതിരോധ മന്ത്രാലയം
ജീവനക്കാരെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് രാവിലെ നിരവധി യു.എസ്. സൈനിക വിമാനങ്ങൾ തകർന്നുവീണതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനങ്ങളിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അവർ ആരോഗ്യവാന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ഉടൻ ആരംഭിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ മധ്യമേഖലയിൽ കുവൈത്ത് വ്യോമ പ്രതിരോധ സേന നിരവധി ആക്രമണങ്ങൾ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണങ്ങളാണ് വിജയകരമായി തടഞ്ഞത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സായുധ സേന ജാഗ്രതയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
അഹമ്മദി റിഫൈനറിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു; രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്ക്
കുവൈത്തിലെ അഹമ്മദി റിഫൈനറിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്ക്. കുവൈത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാഷണൽ പെട്രോളിയത്തെയും കെപിസിയെയും ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. അഹ്‌മദി റിഫൈനറിയിൽ ഇന്ന് പുലർച്ചെ മിസൈൽ അവശിഷ്ടം വീണതായി നാഷണൽ പെട്രോളിയം കമ്പനിയുടെ ഔദ്യോഗിക വക്താവ് ഗാനിം അൽഒതൈബി അറിയിച്ചു. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. റിഫൈനറിയിലെ പ്രവർത്തനങ്ങളെയും ഉൽപാദനത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും പൂർണ ശേഷിയിൽ പ്രവർത്തനം തുടരുന്നതായും അറിയിച്ചു.
ക്യാമ്പ് ലൈസൻസുകൾ റദ്ദാക്കി
ഈ സീസണിലെ എല്ലാ സ്പ്രിങ് ക്യാമ്പ് ലൈസൻസുകളും കുവൈത്ത് മുനിസിപ്പാലിറ്റി റദ്ദാക്കി. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. ക്യാമ്പുകൾ ഉടൻ നീക്കം ചെയ്യാൻ ഉടമകൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.