നവംബർ ആദ്യവാരം; കുവൈത്തിൽ രേഖപ്പെടുത്തിയത് 29,900 ഗതാഗത നിയമലംഘനങ്ങൾ
1892 അപകടങ്ങളും റിപ്പോർട്ട് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ ആദ്യവാരം മാത്രം 29,900 ഗതഗത നിയമലംഘനങ്ങളും 1892 അപകടങ്ങളും രേഖപ്പെടുത്തിയതായി ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ. ട്രാഫിക് പട്രോളിങ് 26,818 കേസുകളും എമർജൻസി പൊലീസ് 3,086 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 1,385 അപകടങ്ങളിൽ സ്വത്ത് നാശവും ഉണ്ടായിട്ടുണ്ട്.
പരിശോധനയുടെ ഭാഗമായി താമസ കാലാവധി കഴിഞ്ഞ 30 പേരെ അറസ്റ്റ് ചെയ്തു. 37 പേർക്കായി തിരച്ചിൽ തുടരുകയാണ്. 340 വാഹനങ്ങളും 28 മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. മയക്കുമരുന്നുമായി പിടികൂടിയ അഞ്ച് പേരെ മയക്കുമരുന്ന് നിയന്ത്രണ ഡയറക്ടറേറ്റിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്.
അടിയന്തര പൊലീസ് യൂണിറ്റുകൾ അധിക ഓപ്പറേഷനുകൾ നടത്തി ഒളിവിലായിരുന്ന 86 പേരെ അറസ്റ്റ് ചെയ്തു, ജുഡീഷ്യൽ അതോറിറ്റികൾ അന്വേഷിച്ചുകൊണ്ടിരുന്ന 28 വാഹനങ്ങളും പിടിച്ചെടുത്തു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത 10 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, അഹ്മദി ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് ക്രമസമാധാനം നിലനിർത്തുന്നതിനും താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും നിരവധി മേഖലകളിൽ വലിയ തോതിലുള്ള സുരക്ഷാ കാമ്പയിൻ നടത്തി. ഇതിൽ 97 ഗതാഗത നിയമലംഘനങ്ങളും തെരുവ് കച്ചവടക്കാരായ എട്ട് പേരെയും രേഖകളില്ലാത്ത തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. രണ്ട് അനധികൃത താമസക്കാരെയും പിടികൂടി. കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പരിശോധനാ കാമ്പയിനും നടക്കുന്നുണ്ട്.