'ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നു'; യു.എന്നിൽ വിമർശനവുമായി കുവൈത്ത്

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാത്ത രാഷ്ട്രങ്ങള്‍ നിലപാട് പുനഃപരിശോധിക്കണമെന്ന് കുവൈത്ത് പ്രതിനിധി

Update: 2023-01-20 17:14 GMT
Editor : afsal137 | By : Web Desk
Advertising

ഫലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ വിമർശിച്ച് കുവൈത്ത്. ഇസ്രായേൽ തുടർച്ചയായി അന്താരാഷ്ട്ര പ്രമേയങ്ങളും മാനുഷിക നിയമങ്ങളും ലംഘിക്കുകയാണെന്ന് യു.എൻ കുവൈത്ത് സ്ഥിരം പ്രതിനിധി താരിഖ് അൽ ബന്നായ് വ്യക്തമാക്കി. സമാധാനം പുനസ്ഥാപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത് ഇസ്രായേലാണെന്ന് താരിഖ് അൽ ബന്നായ് കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ സെഷനിലായിരുന്നു കുവൈത്ത് സ്ഥിരം പ്രതിനിധിയുടെ വിമർശനം.

തങ്ങളുടെ അധികാരങ്ങളും നിയമങ്ങളും അടിച്ചേൽപ്പിക്കാനുള്ള ഇസ്രായേൽ നീക്കം തീർത്തും അനധികൃതമാണെന്നും, യു.എൻ ചാർട്ടർ, ജനീവ ഉടമ്പടി, മറ്റ് നിരവധി പ്രമേയങ്ങൾ എന്നിവയുടെ നഗ്‌നമായ ലംഘനങ്ങളാണെന്നും താരിഖ് വ്യക്തമാക്കി. അധിനിവേശ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണം. പൂർണ്ണമായ രാഷ്ട്രീയ അവകാശങ്ങൾ ഫലസ്തീൻ ജനതയുടെ ന്യായമായ ആവശ്യമാണ്. ദിനവും നിരവധി ഫലസ്തീനികളുടെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇസ്രായേൽ മന്ത്രി അൽ അഖ്സ മസ്ജിദ് വളപ്പിലേക്ക് ഇരച്ചുകയറി പ്രകോപനം സൃഷ്ടിച്ചത് അടുത്തിടെയാണ്. ഇത്തരം പ്രവൃത്തികളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി കുവൈത്ത് സ്ഥിരം പ്രതിനിധി വ്യക്തമാക്കി. ഇസ്രയേലിന്റെ പിടിവാശി കാരണം ലോകം നീതിയുക്തമായ ഒരു പരിഹാരത്തിൽ നിന്ന് അകന്നുപോകുവുകയാണ്. സമ്പൂർണ്ണ യു.എൻ അംഗത്വത്തിനായുള്ള ഫലസ്തീനിന്റെ ശ്രമത്തിന് കുവൈത്തിന്റെ പിന്തുണ അൽ ബന്നായ് പ്രഖ്യാപിച്ചു. ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കാത്ത രാഷ്ട്രങ്ങളോട് നിലപാട് പുനഃപരിശോധിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News