വരുമാനത്തേക്കാൾ കൂടുതൽ പണം ബാങ്ക് അക്കൗണ്ടിൽ? നിരീക്ഷണം ശക്തമാക്കി കുവൈത്ത്

വ്യക്തിഗത അക്കൗണ്ടുകളിലൂടെയുള്ള പണമിടപാടുകൾ നിരീക്ഷിച്ച്‌ കുവൈത്തിലെ ബാങ്കുകൾ

Update: 2025-11-11 14:55 GMT

കുവൈത്ത് സിറ്റി: ഉടമകളുടെ വരുമാനത്തേക്കാൾ കൂടുതലായി ബാങ്ക് അക്കൗണ്ടിലുള്ള ഫണ്ടുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടികൾ ശക്തമാക്കുന്നത്. വ്യക്തിഗത അക്കൗണ്ടുകളിലൂടെയുള്ള പണമിടപാടുകളുടെ നിരീക്ഷണം കുവൈത്തിലെ ബാങ്കുകളാണ് കർശനമാക്കിയിരിക്കുന്നത്. വ്യക്തികളുടെ രേഖപ്പെടുത്തിയ വരുമാനത്തേക്കാൾ കൂടുതലായ നിക്ഷേപങ്ങളെയും അസാധാരണമായ പണമിടപാടുകളെയും ലക്ഷ്യമിട്ടാണ് നടപടി.

''വാംദ്'', ''പേയ്‌മെന്റ് ലിങ്കുകൾ'' പോലുള്ള മൊബൈൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള വാണിജ്യ ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുക. കെ.വൈ.സി രേഖകളിൽ വ്യക്തമാക്കിയ വരുമാനത്തോട് പൊരുത്തപ്പെടാത്ത തുകകൾ കണ്ടെത്തിയാൽ ബാങ്കുകൾ അന്വേഷണം ആരംഭിക്കും.

Advertising
Advertising

അക്കൗണ്ട് ഉടമ തൃപ്തികരമായ വിശദീകരണം നൽകുന്നില്ലെങ്കിൽ കേസ് സാമ്പത്തിക അന്വേഷണ യൂണിറ്റിലേക്ക് റഫർ ചെയ്യുമെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാനും ബാങ്കിംഗ് മേഖലയെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.

വ്യക്തിഗത അക്കൗണ്ടുകൾ ബിസിനസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം ഇടപാടുകൾ നടത്തുന്നവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സ്വദേശികളും പ്രവാസികളും ഉൾപ്പെടെ മിക്ക ഉപഭോക്താക്കളും ഇപ്പോൾ ഇലക്ട്രോണിക് പണമിടപാടുകളെയാണ് ആശ്രയിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News