Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ സാഹചര്യങ്ങളിൽ യാത്രാ സംവിധാനങ്ങൾ വലിയ മാറ്റത്തിലൂടെ കടന്നുപോകുകയാണ്. ജസീറ എയർവേയ്‌സിന്റെ ചെക്ക്-ഇൻ സൗകര്യം മിഷ്‌റിഫിലേക്ക് മാറ്റിയതോടെ, കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട് ഇപ്പോൾ ഒരു താൽക്കാലിക വിമാനത്താവളത്തിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ്. അടുത്താഴ്ച കുവൈത്ത് എയർവേയ്‌സും വിമാന സർവീസുകൾ സൗദിയിലെ ദമ്മാം വഴി ആരംഭിക്കും.
കുവൈത്തിലെ യാത്രാ രംഗത്ത് വലിയ മാറ്റമാണ് ഇപ്പോൾ കാണുന്നത്. സാധാരണയായി പ്രദർശനങ്ങളും പരിപാടികളും നടക്കുന്ന മിഷ്‌റിഫ് ഫെയർ ഗ്രൗണ്ട്, ഇപ്പോൾ ഒരു താൽക്കാലിക വിമാനത്താവളമായി മാറിയിരിക്കുകയാണ്. ജസീറ എയർവേയ്‌സിന്റെ ചെക്ക്-ഇൻ സൗകര്യം ഇവിടേക്ക് മാറ്റിയതോടെ, ഹാൾ നമ്പർ 8-ൽ യാത്രക്കാർ വലിയ തിരക്കോടെയാണ് പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
ഇവിടെ എത്തുന്ന യാത്രക്കാർ ആദ്യം ചെക്ക്-ഇൻ പൂർത്തിയാക്കി, തുടർന്ന് ബസുകളിലൂടെ സൗദിയിലെ ഖൈസുമ വിമാനത്താവളത്തിലേക്ക് യാത്ര തുടരുന്നു. അവിടെ നിന്ന് ആണ് വിമാനയാത്ര ആരംഭിക്കുക.
പുതിയ ക്രമീകരണത്തിന്റെ ഭാഗമായി, യാത്രക്കാർ പുറപ്പെടൽ സമയത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ മിഷ്‌റിഫിൽ എത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വലിയ തിരക്ക്, കർശനമായ സുരക്ഷാ പരിശോധനകൾ, തുടർച്ചയായ ബസ് സർവീസുകൾ ഇതെല്ലാം ചേർന്നപ്പോൾ, മിഷ്‌റിഫ് ഫെയർഗ്രൗണ്ട് ഇപ്പോൾ ഒരു ചെറിയ വിമാനത്താവളത്തെപ്പോലെ തന്നെ പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. അതോടപ്പം അടുത്താഴ്ച കുവൈത്ത് എയർവേയ്‌സും വിമാന സർവീസുകൾ സൗദിയിലെ ദമ്മാം വഴി ആരംഭിക്കും. ഖൈറാൻ മാളിൽ നിന്നായിരിക്കും യാത്രക്കാരുടെ ചെക്ക് ഇന്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുക.