കുവൈത്തിൽ ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കി

നാല് കുവൈത്തി പൗരന്‍മാരുടെയും മൂന്ന് വിദേശികളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്

Update: 2022-11-16 17:40 GMT
Editor : banuisahak | By : Web Desk

കുവൈത്ത് സിറ്റി: കൊലപാതകവും കവര്‍ച്ചയും ഉള്‍പ്പടെ വിവിധ കേസുകളില്‍ കുവൈത്തിലിന്ന് ഏഴ് പേരുടെ വധശിക്ഷ നടപ്പിലാക്കി. വിചാരണ പൂര്‍ത്തിയായ ശേഷമാണ് പ്രതികളുടെ വധശിക്ഷ നടത്തിയത്. നാല് കുവൈത്തി പൗരന്‍മാരുടെയും മൂന്ന് വിദേശികളുടെയും വധശിക്ഷയാണ് നടപ്പാക്കിയത്. വിവിധ കൊലപാതക കേസുകളിലും മയക്കുമരുന്ന് കേസിലും കവര്‍ച്ച കേസിലും പ്രതികളായിരുന്ന ഇവര്‍ക്ക് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. പ്രതികള്‍ മേല്‍കോടതിയില്‍ നേരത്തെ അപ്പീലുകള്‍ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു .

കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അൽ ഖഹ്താനി,അലി അല്ല അൽ ജാബ്രി,റബാബ് അദ്‌ലി മുസ്തഫ ഷെഹാത,സിറിയൻ പൗരനായ ഹമദ് അഹമ്മദ് മഹ്മൂദ് അൽ ഖലഫ്,പാകിസ്ഥാൻ പൗരനായ റാഷിദ് അഹമ്മദ് നസീർ മഹ്മൂദ്, എത്യോപ്യൻ പൗരനായ ഐഷ നെമോ വിസോ എന്നീവരുടെ വധശിക്ഷയാണ് ഇന്ന് കാലത്ത് സെൻട്രൽ ജയിലിൽ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

നീണ്ട ഇടവേളക്ക് ശേഷം ഇതാദ്യമായാണ് ഏഴ് പേരെ ഒരേ ദിവസം ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. കഴിഞ്ഞ 53 വർഷത്തിനിടയിൽ 84 പേരെയാണ് തൂക്കിലേറ്റിയത് . ഇവരിൽ 20 പേർ കുവൈത്തികളും 64 പേര്‍ വിദേശികളുമാണ്. അതിനിടെ വധശിക്ഷക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News