ഡോക്ടർമാരെ ആക്രമിച്ച സംഭവം: പ്രതികള്‍ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത്

ഫർവാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഡോക്ടർമാരാണ് മര്‍ദ്ദനത്തിന് ഇരയായത്

Update: 2022-11-19 18:43 GMT
Advertising

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ സംരക്ഷിക്കുവാന്‍ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഫർവാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ മർദനത്തിനിരയായ സംഭവത്തിലാണ് പ്രതികരണം. 2020-ലെ 70-ാം നമ്പർ പ്രൊഫഷണൽ പ്രാക്ടീസ് നിയമം അനുസരിച്ച് പ്രതികള്‍ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഫർവാനിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഡോക്ടർമാരാണ് മര്‍ദ്ദനത്തിന് ഇരയായത്. രോഗികളോടൊപ്പം എത്തിയവരാണ് ഡോക്ടറെ അസഭ്യം പറയുകയും, കൈയ്യേറ്റം നടത്തുകയും ചെയ്തത്. അതേസമയം ഡോക്ടര്‍മാരെ ആക്രമിച്ച സംഭവത്തെ അപലപിച്ച് കുവൈത്ത് മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരും മനുഷ്യരാണെന്നും അവരും സാമാന്യ നീതി അര്‍ഹിക്കുന്നവരാണെന്നും അസോസിയേഷന്‍ പറഞ്ഞു .സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭയരഹിതരായി തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും പ്രതികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ.എം.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ആക്രമണത്തിന്റെ വിശദമായ റിപ്പോർട്ട് ആരോഗ്യ മന്ത്രാലയത്തിന് കൈമാറിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News