ആറുമാസത്തിലേറെ പുറത്തു കഴിയുന്നവരുടെ വിസ റദ്ദാക്കുന്ന നടപടി നിലവിൽ വന്നു

Update: 2023-03-29 07:37 GMT
Advertising

ആറുമാസത്തിലേറെ കുവൈത്തിന് പുറത്തു കഴിയുന്ന പ്രവാസികളുടെ വിസ സ്വയമേവ റദ്ദാക്കുന്ന നടപടി നിലവിൽ വന്നു. ഇതോടെ അയ്യായിരത്തോളം പ്രവാസികളുടെ റസിഡൻസി പെർമിറ്റ് പുതുക്കൽ അപേക്ഷകൾ ആഭ്യന്തര മന്ത്രാലയം നിരസിച്ചു. താമസ രേഖ പുതുക്കാൻ ഓൺലൈൻ ആയി നൽകിയ അപേക്ഷകളാണ് തള്ളിയത്.

കുവൈത്ത് റസിഡൻസി നിയമപ്രകാരം പ്രവാസികൾ ആറു മാസത്തിലധികം തുടർച്ചയായി കുവൈത്തിന് പുറത്ത് താമസിച്ചാൽ ഇഖാമ റദ്ദാകും. കോവിഡ് സാഹചര്യത്തിൽ ഇതിൽ ഇളവ് നൽകിയിരുന്നു. എന്നാൽ കോവിഡ് ഭീതി ഒഴിഞ്ഞതോടെ നിയമം പുനസഥാപിച്ചു. ഘട്ടങ്ങളായി വിവിധ വിസകളിലുള്ളവർക്ക് രാജ്യത്ത് തിരിച്ചെത്താൻ സമയവും നൽകി. ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്ക് നേരത്തെ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.

18ാം നമ്പർ വിസയിലുള്ളവർക്ക് 2022 ഒക്ടോബർ 31നും, മറ്റു വിസകളിലുള്ളവർക്ക് ഈ വർഷം ജനുവരി 31നുമായിരുന്നു രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന സമയം. ആറുമാസമായി പുറത്തുള്ളവർ ജനുവരി 31നകം തിരികെ എത്തിയില്ലെങ്കിൽ റസിഡൻസ് പെർമിറ്റ് സ്വയമേവ റദ്ദാകുമെന്നും, മറ്റൊരു അവസരം നൽകില്ലെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. താമസ രേഖ റദ്ദായാൽ പുതിയ വിസയിൽ മാത്രമേ രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ കഴിയുകയുള്ളൂ.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News