കുവൈത്തിലെ അൽ സൂർ റിഫൈനറി പൂർണ്ണ ഉൽപ്പാദന ശേഷിയിലേക്ക്
കുവൈത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കുവൈത്ത് പ്രെട്രോളിയം കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നാണ് അൽ സൂർ റിഫൈനറി
കുവൈത്ത്: ലോകത്തിലെ ഏറ്റവുംവലിയ റിഫൈനറികളിലൊന്നായ കുവൈത്തിലെ റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതായി കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി സി.ഇ.ഒ വലീദ് അൽ ബാദർ അറിയിച്ചു. റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ശുദ്ധീകരണ ശേഷി 205,000 ബാരലിൽ നിന്ന് 410,000 ബാരലായി വർദ്ധിപ്പിക്കും. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തോടെ പരമാവധി ശുദ്ധീകരണ ശേഷി 535,000 ബാരൽ മുതൽ 615,000 ബാരൽ വരെ കൈവരിക്കുമെന്നാണ് പ്രതീക്ഷ.
കുവൈത്തിന്റെ എണ്ണ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കുവൈത്ത് പ്രെട്രോളിയം കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നുമാണ് അൽ സൂർ റിഫൈനറി. തൊഴിൽ അവസരങ്ങൾ നൽകുന്നതിലൂടെയും, എണ്ണ വിപണി ഉറപ്പാക്കുന്നതിലൂടെയും റിഫൈനറിക്ക് സാമ്പത്തിക ലാഭം കൈവരിക്കാൻ കഴിയുമെന്ന് വലീദ് അൽ ബദർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വൈദ്യുതോർജ്ജ നിർമാണത്തിനും റിഫൈനറി സഹായം ചെയ്യുന്നു. കടലിനു നടുവിൽ കമ്പനി ഏറ്റവും വലിയ വ്യാവസായിക ദ്വീപ് സ്ഥാപിച്ചതിനാൽ പെട്രോളിയം ഉൽപന്നങ്ങൾ കയറ്റുമതി സുഗമമായി നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു.പ്രതിദിനം 6,15,000 ബാരൽ ഉത്പാദനശേഷിയുള്ള അൽ സൂർ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിർമ്മാണം 2018 ലാണ് ആരംഭിച്ചത്. റിഫൈനറി പൂർണസജ്ജമാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായി കുവൈത്ത് മാറും.