85% ഇറാൻ ആക്രമണങ്ങളും ലക്ഷ്യം വച്ചത് ജിസിസിയെ: ജിസിസി സെക്രട്ടറി ജനറൽ
'തുടർ ആക്രമണങ്ങൾക്കിടയിലും കൂടുതൽ സംഘർഷം ഒഴിവാക്കാൻ ജിസിസി രാജ്യങ്ങൾ ഏറെ സംയമനം പാലിച്ചു'
റിയാദ്: ഏകദേശം 85% ഇറാൻ ആക്രമണങ്ങളും ലക്ഷ്യം വച്ചത് ജിസിസിയെയാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവി. ഇറാൻ എല്ലാ പരിധികളും മറികടന്നതായും അദ്ദേഹം വിമർശിച്ചു. ജിസിസി അംഗരാജ്യങ്ങൾ ഗൾഫിലെ ഇറാൻ ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള എല്ലാ ഓപ്ഷനുകളും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും നയതന്ത്ര പരിഹാരങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കിടയിലും കൂടുതൽ സംഘർഷം ഒഴിവാക്കാൻ ജിസിസി രാജ്യങ്ങൾ ഏറെ സംയമനം പാലിച്ചിട്ടുണ്ടെന്നും റിയാദിൽ നടന്ന വാർത്താസമ്മേളനത്തിൽ അൽബുദൈവി പറഞ്ഞു.
സംഘർഷത്തിന് ഇറാനാണ് ഉത്തരവാദിത്തമെന്നും ഉടൻ അത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടെന്നും ചൂണ്ടിക്കാട്ടി. സംഘർഷത്തിൽ പങ്കാളിയല്ലെന്ന് ജിസിസി രാജ്യങ്ങൾ ഇറാനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
അതേസമയം തന്ത്രപരമായ കടലിടുക്കുകളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമം വിലക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിലും കരാറുകളിലും ജിസിസി പങ്കെടുക്കണമെന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളെയും എണ്ണ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും ബുദൈവി ആവശ്യപ്പെട്ടു.