Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: യുദ്ധ സാഹചര്യവുമായി ബന്ധപ്പെട്ട് ഹോർമൂസ് സംഘർഷമടക്കം തുടരുന്ന സാഹചര്യത്തിൽ സമുദ്ര ഗതാഗതം, തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയവക്ക് പിന്തുണ ആവർത്തിച്ച് സൗദി അറേബ്യ. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ(ഐഎംഓ) യുടെ അമ്പതാമത് സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കപ്പലുകൾക്കുള്ള മാനദണ്ഡങ്ങളിലും ലൈസൻസിങ് നടപടിക്രമങ്ങളിലും ഇളവുകൾ വരുത്തുന്ന നയങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം സ്വീകരിച്ചിരുന്നു.
ഐഎംഓയുടെ ഫസിലിറ്റേഷൻ കമ്മിറ്റിയുടെ 50-ാമത് സമ്മേളനത്തിനിടെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്. യുദ്ധ സാഹചര്യവുമായി ബന്ധപ്പെട്ട് ഹോർമൂസ് സംഘർഷമടക്കം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ ഹോർമൂസ് കടലിടുക്കിൽ ഏകദേശം 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കണക്ക്. കപ്പൽ ഗതാഗതം, അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവക്ക് നേരെയുള്ള ആക്രമണങ്ങളെ സൗദി അപലപിക്കുകയും ചെയ്തു.
യുദ്ധം ഈ നില തുടരുകയാണെങ്കിൽ ആഗോള സപ്ലൈ ചെയിനുകൾക്കും സാമ്പത്തിക മേഖലക്കും പ്രത്യാഘാതങ്ങളുണ്ടാക്കും. മേഖലയുടെ സംരക്ഷണത്തിനായി ലക്ഷ്യമിട്ട നിർദേശങ്ങൾ അംഗീകരിക്കണമെന്നും സൗദിയുടെ പ്രധിനിധി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സൗദി പോർട്സ് അതോറിറ്റിയുടെ ഇടപെടലിനെ രാജ്യം അഭിനന്ദിച്ചു. കപ്പലുകൾക്കുള്ള മാനദണ്ഡങ്ങളിലും ലൈസൻസിങ് നടപടിക്രമങ്ങളിലും ഇളവുകൾ വരുത്തുന്ന നയങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം സ്വീകരിച്ചിരുന്നു.